ഡബ്ലിൻ: രാജ്യത്ത് നഴ്സുമാർക്കും മിഡ്വൈഫുമാർക്കും എതിരായ ആക്രമണങ്ങൾ വ്യാപകമാകുന്നു. പ്രതിദിനം 12 നഴ്സുമാരോ മിഡ്വൈഫുകളോ ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ വ്യക്തമാക്കുന്നത്. അതേസമയം സംഭവത്തെ അതീവ ഗൗരവമുള്ളതായി കാണുന്നുവെന്ന് ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്നീൽ പറഞ്ഞു.
വാർഷിക കോൺഫറൻസിലാണ് ഐഎൻഎംഒ നഴ്സുമാർക്കെതിരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നതായി വ്യക്തമാക്കിയത്. ആക്രമണങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ നഴ്സുമാരുടെ സുരക്ഷ വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ഐഎൻഎംഒ പ്രസിഡന്റ് കരോലിൻ ഗോർലി പറഞ്ഞു. പ്രശ്നപരിഹാരങ്ങൾക്കായി പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാം. തൊഴിലിടങ്ങളിലെ ആക്രമണത്തെ തുടർന്ന് നഴ്സുമാർക്ക് ദീർഘകാലം ജോലിയിൽ നിന്നും വിട്ട് നിൽക്കേണ്ട സാഹചര്യം ഉണ്ടാകുന്നുണ്ടെന്നും ഗോർലി കൂട്ടിച്ചേർത്തു.
ചികിത്സയ്ക്കായി രോഗികൾക്കും കുടുംബങ്ങൾക്കും ദീർഘനേരം കാത്തിരിക്കേണ്ടി വരുന്നതാണ് ആക്രമണങ്ങൾക്ക് കാരണമാകുന്നത് എന്നാണ് നഴ്സുമാർ പറയുന്നത്.