ഡബ്ലിൻ ; ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടൽ തുടർന്നാൽ അയർലൻഡ് ഗുരുതരമായ സാമ്പത്തിക മാന്ദ്യം നേരിടേണ്ടിവരുമെന്ന് റിപ്പോർട്ട് . അടുത്ത വർഷം സർക്കാർ പണം കടം വാങ്ങേണ്ടിവരുമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.
ഡബ്ലിൻ ട്രിനിറ്റി കോളേജിലെ പ്രൊഫസറും ERSI യുമായുള്ള ഗവേഷണ അഫിലിയേറ്റുമായ ജോൺ ഫിറ്റ്സ്ജെറാൾഡാണ് ടിഡികൾക്കും സെനറ്റർമാർക്കും ഊർജ്ജ പ്രതിസന്ധിയുടെ സാധ്യമായ പ്രത്യാഘാതങ്ങൾ വിശദീകരിച്ച് രംഗത്തെത്തിയത് .
എണ്ണവില ബാരലിന് 140 ഡോളറിൽ (€120) എത്തിയാൽ, അയർലൻഡിന്റെ സ്ഥിതി 7.5 ബില്യൺ യൂറോ, അതായത് ദേശീയ വരുമാനത്തിന്റെ 2.5 ശതമാനം കൂടുതൽ വഷളാകുമെന്ന് ഫിറ്റ്സ്ജെറാൾഡ് ഒയിറിയാച്ച്ടാസ് കമ്മിറ്റി ഓൺ ബജറ്ററി ഓവർസൈറ്റിനോട് പറഞ്ഞു. “എണ്ണവില ബാരലിന് 200 ഡോളറിൽ കൂടുതലായി ഉയർന്നാൽ, അയർലൻഡിനുണ്ടാകുന്ന ആഘാതം 15 ബില്യൺ യൂറോയോ ദേശീയ വരുമാനത്തിന്റെ 5 ശതമാനമോ ആകും,” അദ്ദേഹം പറഞ്ഞു.
ഐറിഷ് ദേശീയ വരുമാനവും ഉപഭോഗവും കുറഞ്ഞത് 3 ശതമാനമെങ്കിലും കുറയുമെന്നും തൊഴിലില്ലായ്മ ഗണ്യമായി വർദ്ധിക്കുമെന്നും പണപ്പെരുപ്പം 5 ശതമാനത്തിന് മുകളിൽ ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “അടുത്ത ബജറ്റിലെ ക്ഷേമ ബിൽ വർദ്ധിക്കും. ഉപഭോഗവും തൊഴിലും കുറയുന്നതിനൊപ്പം നികുതി വരുമാനം കുറയും. എണ്ണവില എത്രത്തോളം ഉയരുന്നു എന്നതിനെ ആശ്രയിച്ച്, അടുത്ത വർഷം സർക്കാർ കടമെടുക്കേണ്ടി വന്നേക്കാം“ അദ്ദേഹം വ്യക്തമാക്കി.

