കൊച്ചി: തന്നെക്കുറിച്ച് ആവർത്തിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ നടി മഞ്ജു വാര്യർ എറണാകുളം മുൻസിഫ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. തന്നെക്കുറിച്ച് സനൽ കുമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റുകൾ പിൻവലിക്കണമെന്നും മഞ്ജു ആവശ്യപ്പെട്ടിട്ടുണ്ട്. മഞ്ജുവിനെ സെക്സ് റാക്കറ്റ് തടങ്കലിൽ വെച്ചിരിക്കുകയാണെന്ന് ആരോപിച്ച സനൽ കുമാർ, ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള ലൈംഗിക ചൂഷണ ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം വേണമെന്നും, തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. താൻ ഉന്നയിച്ച വിഷയങ്ങളിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിന് മുന്നിൽ സനൽ കുമാർ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരുന്നു . പ്രതിഷേധത്തിന്റെ ഭാഗമായി തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ അദ്ദേഹം തെരുവിൽ വയ്ക്കുകയും ചെയ്തു.
താൻ ഉന്നയിച്ച ഗൗരവകരമായ വിഷയങ്ങളിൽ സർക്കാരും നിയമസംവിധാനവും അടിയന്തര നടപടി സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് പ്രതിഷേധം ആരംഭിക്കാൻ തീരുമാനിച്ചതെന്ന് സനൽ കുമാർ പറഞ്ഞു.
മഞ്ജു വാര്യർ സെക്സ് റാക്കറ്റ് സംഘത്തിന്റെ തടങ്കലിലാണെന്ന തന്റെ ആരോപണത്തിൽ അന്വേഷണം നടത്തുക , മഞ്ജു വാര്യരുടെ പേരിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കുക, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുകയും, റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടെന്ന് താൻ അവകാശപ്പെടുന്ന ലൈംഗിക ചൂഷണ സംഘത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുകയും ചെയ്യുക എന്നിവയാണ് സനൽ കുമാർ ഉന്നയിച്ച ആരോപണങ്ങൾ.

