ലക്നൗ : ഉത്തർപ്രദേശിലെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ കറൻസി ചെസ്റ്റിൽ നിന്ന് വ്യാജ കറൻസികൾ പിടിച്ചെടുത്ത കേസിൽ ബാങ്ക് ജീവനക്കാരനെ എൻ ഐ എ അറസ്റ്റ് ചെയ്തു. 17.29 കോടി രൂപയുടെ വ്യാജ കറൻസികൾ കണ്ടെടുത്ത കേസിലാണ് കറൻസി ചെസ്റ്റിന്റെ മാനേജർ അമിത് കുമാർ അറസ്റ്റിലായത്.
അമിത് കുമാർ കേസ് രജിസ്റ്റർ ചെയ്തതു മുതൽ ഒളിവിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഓഗസ്റ്റ് 26 നാണ് , പഞ്ചാബ് നാഷണൽ ബാങ്കിന്റെ കറൻസി ചെസ്റ്റിൽ നിന്ന് ₹17.29 കോടി രൂപയുടെ വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ കണ്ടെടുത്തത്. കറൻസി ചെസ്റ്റിൽ നിന്ന് ആർബിഐയുടെ ജയ്പൂർ കറൻസി ചെസ്റ്റിലേക്ക് 11.50 കോടി രൂപ അയച്ചപ്പോഴാണ് വിവരം പുറത്തുവന്നത് . കൗണ്ടിംഗ് സമയത്ത് ഏകദേശം 4.30 ലക്ഷം രൂപ നഷ്ടപ്പെട്ടതായും കണ്ടെത്തി.
ഇതിനെത്തുടർന്ന് റിസർവ് ബാങ്ക് അന്വേഷണം ആരംഭിച്ചു. പാർട്ട് ടൈം ഹൗസ് കീപ്പറായ വിശാൽ കുമാർ നോട്ടുകളുടെ കെട്ടുകളിൽ നിന്ന് പണം എടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി. അയാൾക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. തുടർന്ന് ഉത്തർപ്രദേശ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിൽ കറൻസി ചെസ്റ്റ് മാനേജർ അമിത് കുമാർ, സീനിയർ ഡിവിഷണൽ മാനേജർ രവി കുമാർ കാസെ, കറൻസി ചെസ്റ്റ് മാനേജർ സുശീൽ ശർമ്മ എന്നീ മൂന്ന് ബാങ്ക് ജീവനക്കാരുടെ പങ്കാളിത്തം സംഭവത്തിൽ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാരെയും സസ്പെൻഡ് ചെയ്തു.
ആദ്യം ഉത്തർപ്രദേശ് പോലീസാണ് കേസ് അന്വേഷിച്ചത് . എന്നാൽ സെപ്റ്റംബർ 3 ന് എൻഐഎ ഏറ്റെടുത്തു. തുടർന്ന്, കേന്ദ്ര ഏജൻസി അന്വേഷണം ഊർജിതമാക്കുകയും ഒളിവിൽ പോയ പ്രതിയായ അമിത് കുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഗൂഢാലോചനയെ കുറിച്ചും കേസിലെ മറ്റ് കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്യാനുമുള്ള അന്വേഷണം തുടരുകയാണെന്ന് എൻഐഎ അറിയിച്ചു. ഇത്രയും വലിയ അളവിൽ കള്ളപ്പണം കറൻസി ചെസ്റ്റുകളിൽ എങ്ങനെ എത്തിയെന്നും ഈ ശൃംഖലയിൽ ഉൾപ്പെട്ട വ്യക്തികൾ വഹിച്ച പങ്കിനെക്കുറിച്ചും എൻ ഐ എ അന്വേഷിക്കുകയാണ്.

