തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയ പ്രേരിതമായ അന്വേഷണം നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ .
പിണറായി വിജയനെതിരെ അഴിമതി കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ഇഡി അയച്ച കത്തിനോട് പ്രതികരിക്കുകയായിരുന്നു ഗോവിന്ദൻ. രാഷ്ട്രീയമായും നിയമപരമായും സിപിഎം ഈ നീക്കത്തെ വെല്ലുവിളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ദിശ വളരെ മുമ്പുതന്നെ പാർട്ടി പ്രതീക്ഷിച്ചിരുന്നുവെന്നും പിണറായി വിജയനെ കേസിൽ പെടുത്താൻ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും ഗോവിന്ദൻ ആരോപിച്ചു.
ഇഡിയുടെ അഭ്യർത്ഥനയിൽ സംസ്ഥാന സർക്കാർ തീരുമാനം പ്രഖ്യാപിച്ചതിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. “എസ്എഫ്ഐഒ റിപ്പോർട്ടിൽ പിണറായിയുടെ പേര് പരാമർശിച്ചതോടെ, കേസ് എവിടേക്കാണ് പോകുന്നതെന്ന് പാർട്ടിക്ക് വ്യക്തമായി . ആ സമയത്തുതന്നെ എല്ലാ വിശദാംശങ്ങളും പുറത്തുവന്നിരുന്നു. 182 കോടി രൂപയുടെ കണക്കും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിലെ ഭരണകക്ഷിയുടെ നേതാക്കൾ ഉൾപ്പെട്ട സംഭാവനകളുടെ വിശദാംശങ്ങൾ ഇതിനകം പുറത്തുവന്നിരുന്നു. ഈ പ്രത്യേക വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാണ് കേസ് കെട്ടിച്ചമച്ചത്. മറ്റാർക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണ് ?” എം വി ഗോവിന്ദൻ ചോദിച്ചു.

