ന്യൂഡൽഹി: പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഇടക്കാല സർക്കാർ ഇന്ത്യക്ക് നയതന്ത്ര കുറിപ്പ് അയച്ചു. മുൻ പ്രധാനമന്ത്രി ജുഡീഷ്യൽ നടപടികൾക്ക് കീഴടങ്ങാൻ മടങ്ങിവരണമെന്നാണ് ഇന്ത്യയ്ക്ക് അയച്ച കത്തിൽ പറയുന്നത് .
കുറ്റവാളികളെ കൈമാറാൻ ഇന്ത്യയും , ബംഗ്ലാദേശും തമ്മിൽ കരാറുണ്ട് . അത് പ്രകാരം ഷെയ്ഖ് ഹസീനയെ കൈമാറാനാണ് ബംഗ്ലാദേശ് ആവശ്യപ്പെടുന്നതെന്ന് ബംഗ്ലാദേശ് വിദേശകാര്യഉപദേഷ്ടാവ് തൗഹിദ് ഹുസൈൻ പറഞ്ഞു.
ഈ വർഷം ഓഗസ്റ്റിൽ അധികാരത്തിൽ നിന്ന് പടിയിറങ്ങിയ ഷെയ്ഖ് ഹസീന ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത് ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പേരിൽ ആരംഭിച്ച കലാപം അക്രമാസക്തമായതിനെ തുടർന്ന് ഷെയ്ഖ് ഹസീനയ്ക്ക് ബംഗ്ലാദേശ് വിടേണ്ടി വന്നു. ധാക്ക ആസ്ഥാനമായുള്ള ഇൻ്റർനാഷണൽ ക്രിമിനൽ ട്രിബ്യൂണൽ (ഐസിടി) ഷെയ്ഖ് ഹസീനയ്ക്കും നിരവധി മുൻ കാബിനറ്റ് മന്ത്രിമാർ, ഉപദേശകർ, സൈനിക, സിവിലിയൻ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
കഴിഞ്ഞ മാസം, ഇടക്കാല ഗവൺമെൻ്റിൻ്റെ 100 ദിവസം തികയുന്നതിൻ്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ബംഗ്ലാദേശിൻ്റെ ചീഫ് കൗൺസൽ മുഹമ്മദ് യൂനുസ്, ഷെയ്ഖ് ഹസീനയെ കൈമാറാൻ ഇന്ത്യയോട് അഭ്യർത്ഥിക്കുമെന്ന് പറഞ്ഞിരുന്നു.