ന്യൂഡൽഹി : തുടർച്ചയായ മഴയിൽ സംസ്ഥാനത്തുടനീളം മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഉത്തരാഖണ്ഡ് സർക്കാർ ചാർധാം യാത്ര താൽക്കാലികമായി നിർത്തിവച്ചു . സംസ്ഥാനത്തെ റോഡുകളും പലയിടങ്ങളിലായി തകർന്നിട്ടുണ്ട്. നിരവധി ജില്ലകളിൽ കനത്ത മഴയ്ക്ക് കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ടുകളും പുറപ്പെടുവിച്ചതിനെ തുടർന്നാണ് തീർത്ഥാടനം നിർത്തി വച്ചത് . കാലാവസ്ഥ മെച്ചപ്പെടുന്നവരെ കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിലേക്കുള്ള തീർത്ഥാടകരുടെ നീക്കം നിർത്തിവച്ചുവെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
തുടർച്ചയായ മഴ ഹിമാലയൻ പാതകളുടെ നിരവധി ഭാഗങ്ങളിൽ മണ്ണിടിച്ചിലിന് കാരണമായിട്ടുണ്ട്. തീർത്ഥാടകരെ സംരക്ഷിക്കാനാണ് തീർത്ഥാടനം നിർത്തി വച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുന്നോട്ടുള്ള യാത്ര അനുവദിക്കരുതെന്നും പാതയിലുള്ള തീർത്ഥാടകരെ നിശ്ചിത സുരക്ഷിത സ്ഥലങ്ങളിൽ താമസിപ്പിക്കണമെന്നും ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
തീർത്ഥാടനം വീണ്ടും ആരംഭിക്കുന്നതിന് മുമ്പ് സുരക്ഷാ പരിശോധനകൾ നടത്താൻ ഗർവാൾ കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് . കാലാവസ്ഥാ പ്രവചനങ്ങളും റോഡ് സാഹചര്യങ്ങളും അധികൃതർ നിരീക്ഷിച്ചുവരികയാണ്. യാത്ര സുരക്ഷിതമാണെന്ന് വിദഗ്ദ്ധർ സ്ഥിരീകരിച്ചതിനുശേഷം മാത്രമേ യാത്ര പുനരാരംഭിക്കൂ .
കനത്ത മഴയെ തുടർന്ന് അളക്നന്ദ, മന്ദാകിനി നദികളിലെ ജലനിരപ്പ് കുത്തനെ ഉയർന്നു. രുദ്രപ്രയാഗ് ജില്ലയിലെ ചില ഭാഗങ്ങളിൽ മുന്നറിയിപ്പ് നൽകി കഴിഞ്ഞു . നമാമി ഗംഗാ പദ്ധതിയുടെ കീഴിൽ വികസിപ്പിച്ച ഘട്ടുകൾ വെള്ളത്തിനടിയിലായതായി റിപ്പോർട്ടുണ്ട്. അതേസമയം ഇത്തവണയും ചാർധാം സന്ദർശിക്കാൻ റെക്കോർഡ് ഭക്തരാണ് എത്തുന്നത്. ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച്, ഞായറാഴ്ച വൈകുന്നേരത്തോടെ 4.48 ദശലക്ഷത്തിലധികം ഭക്തർ ചാർധാം ആരാധനാലയങ്ങളും ഹേമകുണ്ഡ് സാഹിബും സന്ദർശിച്ചു.

