ആലപ്പുഴ: അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ കളർകോട് അപകടത്തിൽ കാർ ഓടിച്ച വിദ്യാർത്ഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. സിസിടിവി ദൃശ്യങ്ങളുടെയും ദൃക്സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് ഗൗരി ശങ്കറിനെ ഒന്നാം പ്രതിയാക്കി റിപ്പോർട്ട് സമർപ്പിച്ചത്. വിദ്യാർത്ഥിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.
കാറിലിടിച്ച കെഎസ്ആർടിസിയുടെ ഡ്രൈവറെ പ്രതിയാക്കിയാണ് ആദ്യം എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. ഇത് റദ്ദാക്കിയാണ് പുതിയ റിപ്പോർട്ട് നൽകിയത്. വിദ്യാർത്ഥിയുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങളുമായി മോട്ടോർ വാഹനവകുപ്പും മുന്നോട്ട് പോകും .
മുന്നിലുള്ള വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനം കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന് തൊട്ടുമുൻപ് കെഎസ്ആർടിസിയെ മറികടന്നെത്തിയ കാറിന്റെ ശക്തമായ വെളിച്ചത്തിൽ ഗൗരീശങ്കറിന്റെ കാഴ്ച മറഞ്ഞിരിക്കാമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ നിഗമനം.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ തുടരുന്ന വിദ്യാർത്ഥികളുടെ നില മെച്ചപ്പെട്ടുവെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ആനന്ദ് മനു, ഗൗരി ശങ്കര്, മുഹ്സിന്, കൃഷ്ണദേവ് എന്നിവരുടെ നിലയാണ് മെച്ചപ്പെട്ടത്. ആനന്ദ് മനു, കൃഷ്ണദേവ് എന്നിവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ ഇവരെ വെന്റിലേറ്ററിൽ നിന്നും മാറ്റി. അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള എടത്വ സ്വദേശി ആൽവിൻ ജോർജ്ജിനെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.