ചെന്നൈ : സനാതന ധർമ്മം തുടച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ . തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ്യുടെ മുന്നിൽ വെച്ചാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. “ജനങ്ങളെ ഭിന്നിപ്പിക്കുന്ന സനാതന ധർമ്മം തുടച്ചുനീക്കണമെന്നാണ്” ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെടുന്നത്.
തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ ഇത് തന്റെ ആദ്യ ഇന്നിംഗ്സാണെന്ന് പറഞ്ഞാണ് ഉദയനിധി പ്രസംഗം ആരംഭിച്ചത്. ‘ ഞാൻ ആദ്യമായാണ് എൽഒപി ആയി ചുമതലയേൽക്കുന്നത്. ഇന്ത്യയ്ക്ക് മാതൃകയായ അണ്ണാദുരൈ, കലൈഞ്ജർ, ഡിഎംകെ പാർട്ടി മേധാവി, മുൻ മുഖ്യമന്ത്രി സ്റ്റാലിൻ എന്നിവരോട് ഞാൻ നന്ദി പറയുന്നു. ഡിഎംകെ ഒരു പ്രതിപക്ഷ പാർട്ടി മാത്രമല്ല, ശക്തമായ ഒരു പാർട്ടിയായി മാറുകയും ചെയ്യും. നമ്മൾ ഭരണകക്ഷിയിലായാലും പ്രതിപക്ഷ പാർട്ടിയിലായാലും, തമിഴ്നാടിന്റെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാനും സി.എം. വിജയും ഒരേ കോളേജിലാണ് പഠിച്ചത് . പക്ഷേ, രാഷ്ട്രീയത്തിൽ ഞങ്ങൾ മുതിർന്നവരാണ്. ഭരണകാര്യങ്ങളിൽ ഞങ്ങളുടെ ഉപദേശം തേടണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.
ജനങ്ങളെ ഭിന്നിപ്പിക്കുന്ന സനാതനധർമ്മത്തെ തുടച്ചുനീക്കണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സത്യപ്രതിജ്ഞാ ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കാറില്ലായിരുന്നു. എങ്കിലും, തമിഴ്നാട്ടിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചിരുന്നു. 2023 മുതൽ, വന്ദേമാതരം അവസാനമായി ആലപിച്ചതിനും തമിഴ്നാട് സംസ്ഥാന ഗാനം ആദ്യം ആലപിച്ചതിനും പ്രതിഷേധിച്ച് ഗവർണർ ആർഎൻ രവി ഇറങ്ങിപ്പോയി “ എന്നും ഉദയനിധി പറഞ്ഞു.
ഉദയനിധിയുടെ അഭിപ്രായത്തോട് ബിജെപി വക്താവ് സിആർ കേശവൻ രൂക്ഷമായി പ്രതികരിച്ചു. ‘ സനാതനധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറയുന്നവർ ആദ്യം ഓർമ്മിക്കേണ്ടത് തമിഴ്നാടിന്റെ സംസ്ഥാന ചിഹ്നം ഒരു ക്ഷേത്ര ഗോപുരമാണെന്നും തമിഴ്നാട്ടിലെ ജനങ്ങൾ ഇത്തരം വിശ്വാസത്തെയും വികാരങ്ങളെയും അപമാനിക്കുന്നതും മറക്കുകയോ ക്ഷമിക്കുകയോ ചെയ്യില്ല എന്നുമാണ് “ സിആർ കേശവൻ പറഞ്ഞു.
നേരത്തെ, മുൻ സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്ന ഉദയനിധി, സനാതന ധർമ്മത്തെ ഡെങ്കിപ്പനി, മലേറിയ എന്നിവയുമായി താരതമ്യം ചെയ്യുകയും ഈ രോഗങ്ങൾ തുടച്ചുനീക്കുന്നതുപോലെ സനാതന ധർമ്മവും തുടച്ചുനീക്കണമെന്ന് പറയുകയും ചെയ്തിരുന്നു. ഉദയനിധിയുടെ പ്രസ്താവന അന്ന് വലിയ കോളിളക്കം സൃഷ്ടിച്ചു. ഈ വിഷയത്തിൽ അദ്ദേഹത്തിനെതിരെ കേസ് പോലും ഫയൽ ചെയ്തിരുന്നു

