തിരുവനന്തപുരം: പോലീസ് റിക്രൂട്ട്മെന്റ് ട്രെയിനികളിൽ നിന്ന് യൂണിഫോം വാങ്ങുന്നതിനായി പിരിച്ചെടുത്ത ഏഴ് ലക്ഷം രൂപ തിരിമറി നടത്തിയതിന് അറസ്റ്റിലായ പോലീസ് ട്രെയിനിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കൊല്ലം ചെമ്മക്കാട് ശരണ്യ ഭവനിലെ ശംഭു ആർ കൃഷ്ണനെതിരെയാണ് നടപടി . പത്തനംതിട്ട കെഎപി-3 ബറ്റാലിയനിലെ ട്രെയിനിയായിരുന്നു ശംഭു . ചൊവ്വാഴ്ച പുലർച്ചെയാണ് പേരൂർക്കട പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ തുക ഓൺലൈൻ വാതുവെപ്പ് ഗെയിം കളിച്ചാണ് ശംഭു നഷ്ടപ്പെടുത്തിയത്.
ഇരട്ടി ലാഭം പ്രതീക്ഷിച്ചാണ് ഓൺലൈൻ വാതുവെപ്പ് ഗെയിമിൽ പണം നിക്ഷേപിച്ചതെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഏഴ് പേരടങ്ങുന്ന യൂണിഫോം കമ്മിറ്റിയിലെ അംഗമായിരുന്നു ശംഭു. . എസ്എപി, കെഎപി 3, കെഎപി 5 ബറ്റാലിയനുകളിലെ പോലീസ് റിക്രൂട്ട് ട്രെയിനികളിൽ നിന്ന് യൂണിഫോം തുണി വാങ്ങുന്നതിനും തുന്നുന്നതിനുമായി പണം പിരിച്ചത് ശംഭുവായിരുന്നു.
എന്നാൽ, പിരിച്ചെടുത്ത തുകയ്ക്ക് യൂണിഫോം ലഭിക്കാത്തതിനെ തുടർന്ന് ട്രെയിനികൾ ഇക്കാര്യം ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ഐആർബിയിൽ ആയിരുന്നപ്പോൾ സമാനമായ തട്ടിപ്പ് നടത്തിയിരുന്നതായും അവിടെ നിന്ന് രാജിവച്ച ശേഷം കെഎപിയിൽ ചേർന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

