കോഴിക്കോട്: എലത്തൂർ തിരോധാനക്കേസിൽ സരോവരം ബയോ പാർക്കിലെ ചതുപ്പുനിലത്ത് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ കെ ടി വിജിലിന്റേതാണെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. വിജിലിന്റെ പാന്റും ബെൽറ്റും മൃതദേഹം തൂക്കാൻ ഉപയോഗിച്ച കല്ലുകളും പോലീസ് കണ്ടെത്തിയിരുന്നു. തലയോട്ടി ഒഴികെയുള്ള 53 അസ്ഥികൂട അവശിഷ്ടങ്ങൾ ചതുപ്പിൽ നിന്ന് രണ്ടര മീറ്റർ താഴ്ചയിൽ നിന്ന് കണ്ടെടുത്തു
സുഹൃത്തുക്കളായ വാഴത്തി സാലരുത്തി കുളങ്ങരകണ്ടി മീത്തലിലെ കെ കെ നിഖിൽ, വേങ്ങേരിയിലെ ദീപേഷ് എന്നിവരെ അറസ്റ്റ് ചെയ്ത സംഭവസ്ഥലത്ത് കൊണ്ടുവന്ന് തിരച്ചിൽ നടത്തി. വിജിലിനെ തണ്ണീർത്തടത്തിൽ കുഴിച്ചിട്ടതായി സുഹൃത്തുക്കൾ വെളിപ്പെടുത്തിയിരുന്നു . വിജിലിനെ കാണാതായ കേസിൽ എലത്തൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ സുഹൃത്തുക്കളെ സംശയിച്ചെങ്കിലും കൂടുതൽ അന്വേഷണം എങ്ങും എത്തിയില്ല. സിറ്റി പോലീസ് കമ്മീഷണർ ടി നാരായണന്റെ നിർദ്ദേശപ്രകാരം പുതുതായി എത്തിയ എസ്എച്ച്ഒ രഞ്ജിത്ത് കെ ആർ കേസ് ഏറ്റെടുത്തതോടെ അന്വേഷണത്തിൽ വഴിത്തിരിവായി.
ചോദ്യം ചെയ്യലിൽ, ലഹരി മരുന്ന് ഉപയോഗിക്കാനായി തങ്ങൾ ഒത്തുകൂടിയെന്നും, എന്നാൽ അമിത അളവിൽ ലഹരി ഉള്ളിൽ ചെന്ന വിജിൽ ബോധരഹിതനായെന്നും, പിന്നാലെ വിജിൽ മരിച്ചുവെന്നും , ആരും അറിയാതിരിക്കാൻ മൃതദേഹം ചതുപ്പിൽ കുഴിച്ചിട്ടതായും സുഹൃത്തുക്കൾ വെളിപ്പെടുത്തി
കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി എലത്തൂർ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന മറ്റൊരു പ്രതിയായ രഞ്ജിത്തിനെ തെലങ്കാനയിൽ നിന്നുമാണ് പിടികൂടിയത്.

