തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ തൊഴിൽ സംഘടനകൾ പ്രഖ്യാപിച്ച 24 പണിമുടക്കിൽ സ്തംഭിച്ച് കേരളം . പ്രതിപക്ഷ സംഘടനകളായ യു.ഡി.എഫ് പിന്തുണയുള്ള സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലും ബി.ജെ.പി പിന്തുണയുള്ള എൻ.ജി.ഒ സംഘും പൊതു പണിമുടക്കിൽ നിന്ന് വിട്ടുനിന്നെങ്കിലും, ഇന്ന് സെക്രട്ടറിയേറ്റിൽ ജോലിക്കെത്തിയത് 4,600 ജീവനക്കാരിൽ 496 പേർ മാത്രമാണ് .
ശരാശരി ദൈനംദിന ഹാജർ 3,290 ആണ്. പണിമുടക്ക് ദിനത്തിലെ ഹാജർ നില 10.6 ശതമാനമാണ്. പലരും ജോലിക്ക് ഹാജരാകാൻ പരമാവധി ശ്രമിച്ചിട്ടും സർക്കാർ ഒരു സഹായവും നൽകിയില്ലെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് ആരോപിച്ചു.
സമരം ആരംഭിക്കുന്നതിന് 51 മിനിറ്റ് മുമ്പാണ് ഡയസ്നോൺ ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഇർഷാദ് പറഞ്ഞു. ഗതാഗത സൗകര്യങ്ങളുടെ അഭാവം മൂലം യാത്രക്കാർ കുടുങ്ങി. മിക്ക ജില്ലകളിലും കെ.എസ്.ആർ.ടി.സി സർവീസുകൾ നടത്തിയില്ല. ഓട്ടോ ടാക്സി സർവീസും ഉണ്ടായിരുന്നില്ല. റെയിൽവേ സ്റ്റേഷനിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ പോലും കുടുങ്ങി.ആശുപത്രി, പാൽ , പത്രം തുടങ്ങി അവശ്യസാധനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിരുന്നു.തിരുവനന്തപുരം തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയ രോഗികളെ പൊലീസിന്റെ നേതൃത്വത്തില്‍ ആര്‍സിസിയില്‍ എത്തിച്ചു. വയനാട് ബത്തേരിയില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു.

