ന്യൂഡൽഹി : യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ കേസുമായി ബന്ധപ്പെട്ട് വ്യക്തികൾ “സ്ഥിരീകരിക്കാത്ത പൊതു പ്രസ്താവനകൾ” നടത്തുന്നതിൽ നിന്ന് തടയണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. സർക്കാർ മാത്രമേ ഈ വിഷയത്തിൽ സംസാരിക്കൂ എന്നും മറ്റാരും സംസാരിക്കരുതെന്നും അറ്റോർണി ജനറൽ ആർ വെങ്കട്ടരമണി അടുത്തിടെ ഉറപ്പ് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് കെ എ പോളിന്റെ ഹർജി കോടതി തള്ളിയത്.
നിങ്ങൾക്ക് എന്താണ് വേണ്ടത്? ആരും മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ആരും മാധ്യമങ്ങളെ അറിയിക്കുന്നില്ലെന്ന് ഇന്ത്യാ സർക്കാർ ഉറപ്പാക്കുമെന്ന് അറ്റോർണി ജനറൽ പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് അതിൽ കൂടുതൽ എന്താണ് വേണ്ടത്?” ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് ചോദിച്ചു.
വെങ്കിട്ടരമണി ഈ വിഷയം “വളരെ സെൻസിറ്റീവ്” ആണെന്ന് വിശേഷിപ്പിക്കുകയും പ്രശ്നം പരിഹരിക്കുന്നതുവരെ മാധ്യമ സമ്മേളനവും നടക്കില്ലെന്ന് കോടതിക്ക് ഉറപ്പ് നൽകുകയും ചെയ്തു. നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടക്കുമെന്നും ഈ വിഷയത്തിൽ പൂർണ്ണമായി മാധ്യമങ്ങളെ വിലക്കണമെന്നുമാണ് ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ ഡോ. കെ എ പോൾ നിയമപരമായ ഇടപെടൽ ആവശ്യപ്പെട്ടത്.
സെൻസിറ്റീവ് ചർച്ചകൾ നടക്കുന്നുണ്ടെന്നും ചില വ്യക്തികൾ തെറ്റായ പ്രസ്താവനകൾ നടത്തുന്നുണ്ടെന്നും പോൾ പറഞ്ഞിരുന്നു . പ്രിയയുടെ വധശിക്ഷ ജീവപര്യന്തം തടവായി കുറയ്ക്കുന്നതിന് കേന്ദ്രം യെമനുമായി ഉടനടി ഏകോപിപ്പിച്ച നയതന്ത്ര നടപടികൾ സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
വർഷങ്ങളായി താൻ യെമനിൽ ജോലി ചെയ്യുകയാണെന്ന് പോൾ പറഞ്ഞു. കെ.എ. പോൾ നേരത്തെ നിമിഷ പ്രിയയുടെ മോചനത്തിന്റെ പേരിൽ പണം സ്വരൂപിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇത് വിദേശകാര്യ മന്ത്രാലയം തടഞ്ഞു.ഏതാനും ആഴ്ച്ചകൾക്ക് മുൻപ് നിമിഷ പ്രിയയുടെ ഭർത്താവ് ടോമിയും മകളും നേരത്തെ ഒമാനിൽ കെ എ പോളിന് സമീപത്തെത്തുകയും ഇവർക്കൊപ്പമുള്ള വീഡിയോകൾ കെ എ പോൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

