കൊച്ചി : സംവിധായകനും നടനുമായ പൃഥ്വിരാജിൻ്റെ വിദേശബന്ധങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് യുവമോർച്ച . ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന് ശേഷം അദ്ദേഹത്തിൻ്റെ സിനിമകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങൾ തികച്ചും ദേശവിരുദ്ധമാണെന്നും യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കുരുതിയും ജനഗണമനയും എമ്പുരാനും വരെ എത്തി നിൽക്കുന്ന തീവ്രവാദ ആശയങ്ങളെ വെള്ളപൂശുന്ന കഥാതന്തുവാണ് ഇദ്ദേഹത്തിൻ്റെ സിനിമകളിൽ ഉപയോഗിച്ചിരിക്കുന്നത്. ആടുജീവിതത്തിൻ്റെ ഷൂട്ടിനിടെ ജോർദാനിൽ കുടുങ്ങിയ ഇദ്ദേഹം അവിടെ ആരൊക്കെയായിട്ടാണ് സമ്പർക്കം പുലർത്തിയിരുന്നത് എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു. കൊറോണ കാലത്തെ ഈ അറേബ്യൻ ജീവിതത്തിനിടയിൽ ഐ.എസ് ഉൾപ്പെടെയുള്ള ഭീകരവാദികളുടെ ആശയങ്ങളിൽ പ്രേരിപ്പിക്കപ്പെട്ടിട്ടാണോ പൃഥ്വിരാജ് ഇത്തരം ദേശവിരുദ്ധ ആശയങ്ങൾ തൻ്റെ സിനിമകളിലൂടെ പ്രചരിപ്പിക്കുന്നത് എന്ന് ന്യായമായും സംശയിക്കണം.
ദേശീയ അന്വേഷണ ഏജൻസികൾ തന്നെ ഇക്കാര്യങ്ങൾ അന്വേഷിക്കണം.ബഹിഷ്ക്കരിക്കാനല്ല മറിച്ച് എമ്പുരാൻ ഒളിച്ചു കടത്തുന്നത് ദേശവിരുദ്ധത തന്നെ ആണെന്ന് അടിവരയിട്ടു പറയാം – എന്നും അദ്ദേഹത്തിന്റെ പോസ്റ്റിൽ പറയുന്നു.