കൊല്ലം ;തേവലക്കര സ്കൂളിൽ വച്ച് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്ക്കാര ചടങ്ങുകൾ ഇന്ന് . രാവിലെ 9 മണിയോടെ കുവൈറ്റിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന മിഥുന്റെ അമ്മ സുജ ഇന്ന് ഉച്ചയോടെ വീട്ടിലെത്തും. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ വച്ചിരിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 12 മണി വരെ തേവലക്കർ ബോയ്സ് ഹൈസ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും .
വിലാപയാത്രയായി വീട്ടിലെത്തിക്കുന്ന മൃതദേഹം വൈകിട്ട് അഞ്ച് മണിക്ക് വിളന്തറയിൽ വീട്ടുവളപ്പിൽ സംസ്ക്കരിക്കും. മിഥുന്റെ മരണത്തിലെ വീഴ്ച്ചയ്ക്കെതിരെ ഇന്നും വിവിധ സംഘടനകളുടെ പ്രതിഷേധം നടക്കും . സ്കൂളിലെ പ്രധാനാധ്യാപിക സുജയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
വിദ്യാഭാസവകുപ്പും , വൈദ്യുതി വകുപ്പും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെ എസ് ഇ ബി ജീവനക്കാർക്കെതിരെ നടപടിയുണ്ടാകും . കെ എസ് ഇ ബി പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ കുടുംബത്തിന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. സ്കൂളിന് കുറുകൈയുള്ള വൈദ്യുതി ലൈൻ മാറ്റിസ്ഥാപിക്കാനുള്ള നടപടിയും ഉടൻ ആരംഭിക്കും.

