തിരുവനന്തപുരം : പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തില്‍ സ്കൂള്‍ മാനേജ്മെന്റിനെതിരെ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പ്രശ്ന പരിഹാരത്തിന് ശേഷവും സ്കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനം നടത്തി മന്ത്രിയേയും സര്‍ക്കാരിനേയും വിമര്‍ശിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നും ശിവന്‍കുട്ടി ആരോപിച്ചു.
പ്രശ്നത്തിന് പരിഹാരം കാണുന്നതിനേക്കാള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുക എന്നതായിരുന്നു സ്കൂള്‍ മാനേജ്മെന്റ് ലക്ഷ്യം. പ്രത്യേക അജണ്ടയുടെ ഭാഗമായിട്ടാണ് ഇതെല്ലാം. കോണ്‍ഗ്രസിന് വേണ്ടിയോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ രാഷ്ട്രീയപരവും വര്‍ഗീയപരവുമായ വിവേചനം കേരളത്തിൽ സൃഷ്ടിക്കാന്‍ ആര് ശ്രമിച്ചാലും അത് അനുവദിക്കില്ല. എന്ത് അധികാരമാണെന്നൊക്കെ ചോദിച്ചു. അങ്ങനെയൊന്നും കേരളത്തിലെ ഒരു മാനേജ്മെന്റും ഇതുവരെ ചോദിച്ചിട്ടില്ല. സര്‍ക്കാരിന് മുകളിലാണ് ഞങ്ങളെന്ന ഭാവം ഉണ്ടെങ്കില്‍ അത് അംഗീകരിക്കില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.
സ്കൂള്‍ അധികൃതരുടെ ഭാഗത്ത്നിന്നും അവരുടെ അഭിഭാഷകയുടെ ഭാഗത്ത്നിന്നും ഉണ്ടായ അപക്വമായ പരാമര്‍ശങ്ങള്‍ പ്രശ്നത്തെ കൂടുതല്‍ വഷളാക്കാനെ ഉപകരിക്കൂ. സര്‍ക്കാര്‍ വിശദീകരണം ചോദിച്ചാല്‍ മറുപടി പറയേണ്ടത് പിടിഎ പ്രസിഡന്റും അഭിഭാഷകയുമല്ലെന്ന് മാനേജ്മെന്റിന് ഓര്മ വേണം.
ഒരവസരം കിട്ടി എന്നുള്ളതുകൊണ്ട് ഒരു പിടിഎ പ്രസിഡന്റും പ്രിന്‍സിപ്പലും മാനേജറും ഇത്രയധികം മോശമായി സര്‍ക്കാരിനെയും അതിന്റെ സംവിധാനത്തേയും പരസ്യമായി വിമര്‍ശിക്കാന്‍ പാടുണ്ടോ ? വലിയ ആഹ്ലാദത്തോടെയാണ് അവര്‍ വിമര്‍ശനം നടത്തിയത്. എന്നിട്ട് സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. ആ വെല്ലുവിളി വേണ്ട. നിയമം നിയമത്തിന്റെ വഴിക്ക് പോകും. നിയമവിരുദ്ധമായ കാര്യങ്ങള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിലിടപെടാനുള്ള അധികാരം പൊതുവിദ്യാഭ്യാസ വകുപ്പിനുണ്ടെന്നും മന്ത്രി പറഞ്ഞു.

