കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ കേരളത്തിലെ ജയിലുകളിലെ സുരക്ഷാവീഴ്ച്ചകൾ ചർച്ചയാകുന്നു . ജയിലിൽ കഞ്ചാവും, മൊബൈലും എല്ലാം ലഭിക്കുമെന്നും , പണം മാത്രം മതിയെന്നും കഴിഞ്ഞ ദിവസം ഗോവിന്ദചാമി പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ജയിലിലെ സെല്ലിന് പുറത്തുള്ള ഇടനാഴിയിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്ത് വന്നത് . ഇതിൽ ഗോവിന്ദച്ചാമി സെല്ലിന്റെ ഇടയിൽ നിന്ന് ഇറങ്ങുന്നതും , വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ പുറത്തെടുക്കുന്നതും കാണാം.
ഗോവിന്ദച്ചാമി സെല്ലിൽ നിന്ന് പുറത്തിറങ്ങി സാധനങ്ങൾ എടുത്ത ശേഷം രണ്ടുതവണ തിരികെ വരുന്നതായി കാണാം. ജൂലൈ 25 ന് പുലർച്ചെ 1.15 നാണ് ഗോവിന്ദചാമി രക്ഷപെട്ടത്. . രണ്ടാമത്തെ ദൃശ്യങ്ങളിൽ വലിയ മതിലിനടുത്തേയ്ക്ക് ഗോവിന്ദചാമി നടക്കുന്നത് കാണാം. സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കാൻ ജയിലിൽ ഒരു ജീവനക്കാരനും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. ഗാർഡ് ഡ്യൂട്ടിയിലുള്ള ജയിൽ ജീവനക്കാരെ സിസിടിവി ദൃശ്യങ്ങളിൽ കാണാൻ കഴിയില്ല.
പുലർച്ചെ 1.10 മുതൽ പുലർച്ചെ 4.15 വരെയുള്ള ഗോവിന്ദച്ചാമിയുടെ എല്ലാ നീക്കങ്ങളും ജയിൽ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഗോവിന്ദച്ചാമിയെ സുരക്ഷിതമല്ലാത്ത സെല്ലിലാണ് പാർപ്പിച്ചിരുന്നതെന്ന ആരോപണവും ശക്തമാണ്. തുരുമ്പിച്ചതും ദ്രവിച്ചതുമായ കമ്പികൾ മാത്രമുള്ള ഒരു സെല്ലാണിത്. ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്ന ജയിലിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ബ്ലോക്ക് 10 ലെ സെല്ല് 10B യുടെ അടിയിലുള്ള കമ്പികൾ മുറിച്ചുമാറ്റിയിരിക്കുന്നു.
കമ്പികൾ മുറിച്ചുമാറ്റിയതായി വ്യക്തമാകാതിരിക്കാൻ നൂൽ കൊണ്ട് കെട്ടിയിരിക്കുന്നു. തുണിയും തലയിണയും ഉപയോഗിച്ച് ഗോവിന്ദച്ചാമി നിർമ്മിച്ച ഡമ്മിയും സെല്ലിനുള്ളിൽ കാണാം. വെള്ളിയാഴ്ച പുലർച്ചെ 4.15 വരെ ഗോവിന്ദച്ചാമി ജയിൽ കോമ്പൗണ്ടിനുള്ളിലെ ഒരു മരത്തിനരികിൽ നിൽക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ജയിൽ ചാട്ടത്തെക്കുറിച്ച് സഹതടവുകാർക്ക് അറിയാമായിരുന്നുവെന്നും മറ്റ് സഹായമൊന്നും ലഭിച്ചില്ലെന്നുമാണ് സൂചന .

