.തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് 2023 ൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ നിന്ന് സമൻസ് ലഭിച്ചതായി റിപ്പോർട്ട്. 2023 ഫെബ്രുവരി 14 ന് രാവിലെ 10:30 ന് കൊച്ചി ഓഫീസിൽ ഹാജരാകാൻ ഇഡി വിവേകിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിവേക് കിരൺ ഹാജരായില്ല.
ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിരുന്നു സമൻസ് എന്നാണ് റിപ്പോർട്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ സെക്ഷൻ 50 ലെ രണ്ട്, മൂന്ന് ഉപവകുപ്പുകൾ പ്രകാരമാണ് സമൻസ് പുറപ്പെടുവിച്ചത്. രേഖകളും തെളിവുകളും ഹാജരാക്കാൻ ആവശ്യപ്പെട്ടാണ് അന്വേഷണ ഉദ്യോഗസ്ഥൻ സമൻസ് അയച്ചത്.
കൊച്ചിയിലെ അസിസ്റ്റന്റ് ഡയറക്ടർ പി.കെ. ആനന്ദാണ് നോട്ടീസ് അയച്ചത്. എന്നാൽ വിവേക് ഓഫീസിൽ ഹാജരായില്ലെങ്കിലും ഇഡി തുടർനടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് വിവരം. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനുശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്ത അതേ രാത്രിയിലാണ് സംഭവം . അബുദാബിയിൽ ജോലി ചെയ്യുന്ന വിവേകിനെക്കുറിച്ചുള്ള വിവരങ്ങളും ഇഡി യുഎഇ അധികൃതരിൽ നിന്ന് തേടിയിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ വിലാസത്തിലേക്കാണ് നോട്ടീസ് അയച്ചത്. ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ടുകൾ എന്നിവയുടെ വിശദാംശങ്ങൾ സമർപ്പിക്കാനും ഇഡി വിവേകിനോട് ആവശ്യപ്പെട്ടിരുന്നു.

