തിരുവനന്തപുരം : ആർഎസ്എസുമായി സഖ്യം ചേർന്നിരുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന തിരിച്ചടിയായെന്ന് സിപിഎം സെക്രട്ടറിയേറ്റ് . സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എളമരം കരീമും പി രാജീവുമാണ് ഗോവിന്ദനെ വിമർശിച്ചു രംഗത്തെത്തിയത് . സിപിഎമ്മിന് വർഗീയ ശക്തികളുമായി ബന്ധമുണ്ടെന്നതുപോലുള്ള പ്രസ്താവനകൾ പാർട്ടിയെ ദോഷകരമായി ബാധിക്കുമെന്നും അത്തരം പരാമർശങ്ങൾ ഒഴിവാക്കണമെന്നും എളമരം കരീമും പി രാജീവും പറഞ്ഞു .
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ പരാജയം വിശദമായി പഠിക്കാനും യോഗത്തിൽ തീരുമാനിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കണക്കുകൂട്ടലുകൾ തെറ്റിയെന്നായിരുന്നു വിലയിരുത്തൽ. പാർട്ടിയുടെ വോട്ട് ചോർച്ചയെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തണമെന്നായിരുന്നു തീരുമാനം. ഗോവിന്ദന്റെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. അതേസമയം, അടിയന്തരാവസ്ഥകാലത്തെ ആർഎസ്എസ് ബന്ധത്തെക്കുറിച്ചുള്ള എം വി ഗോവിന്ദന്റെ പരാമർശങ്ങൾ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഒരു മാറ്റവും വരുത്തിയില്ലെന്നാണ് എം വി ഗോവിന്ദന്റെ നിലപാട്. ഗുണമോ ദോഷമോ വരുത്താനല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
‘നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വിജയം നേടിയത് വർഗീയ ശക്തികളുടെ പിന്തുണയോടെയാണ്. ഇടതുപക്ഷത്തിന്റെ വിജയം തടയാനാണ് ബി.ജെ.പി യു.ഡി.എഫിന് വോട്ട് ചെയ്തത്. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയും യു.ഡി.എഫിന് ഉണ്ടായിരുന്നു.‘ എം വി ഗോവിന്ദൻ പറഞ്ഞു.
ഭൂരിപക്ഷത്തിന്റെയും ന്യൂനപക്ഷത്തിന്റെയും വർഗീയത യു.ഡി.എഫ് ഉപയോഗിച്ചു. വർഗീയ ശക്തികളെ ഒന്നിപ്പിച്ചും വ്യാജ പ്രചാരണം നടത്തിയും യു.ഡി.എഫിന് വോട്ടുകൾ ലഭിച്ചു. ഇത് കേരള രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തും. തോൽവി പരിശോധിച്ച് ആവശ്യമായ നിലപാടുകൾ സ്വീകരിച്ച് മുന്നോട്ട് പോകും. തിരുത്തൽ ആവശ്യമുണ്ടെങ്കിൽ അത് തിരുത്തപ്പെടും. 2021 ലെ വോട്ട് ഇത്തവണ യു.ഡി.എഫിന് നിലനിർത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ തവണത്തേക്കാൾ 1420 വോട്ടുകൾ കുറവ് ലഭിച്ചു. ഭരണവിരുദ്ധ വികാരമില്ല. എൽ.ഡി.എഫിന്റെ രാഷ്ട്രീയ അടിത്തറ സുരക്ഷിതമാണ്. തുടർഭരണത്തിനുള്ള സാധ്യത ഇപ്പോഴും ഉണ്ട്. രാഷ്ട്രീയ മത്സരത്തിലൂടെ ഇടതുമുന്നണിക്ക് ജയിക്കാൻ കഴിയുന്ന ഒരു മണ്ഡലമല്ല നിലമ്പൂർ,’ ഗോവിന്ദൻ പറഞ്ഞു.

