വാഷിംഗ്ടൺ : ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനിക്ക് ഇസ്രായേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ മാരകമായി പരിക്കേറ്റതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് . ആർമി ജനറൽ ഡാൻ കൈനിനൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കവെ, ഇറാൻ നേതൃത്വം ഇപ്പോൾ ഒളിവിലാണെന്ന് ഹെഗ്സെത്ത് പറഞ്ഞു.
ഇറാനെതിരെ ഇതുവരെയുള്ള ഏറ്റവും വലിയ ആക്രമണമായിരിക്കും ഇത് എന്ന് ജനറൽ കൈൻ കൂട്ടിച്ചേർത്തു. ഇറാന്റെ പ്രതിരോധ, വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് യുഎസ് ആക്രമണം തുടരുന്നതിനാൽ ഇറാന്റെ സൈനിക ശേഷി ക്ഷയിച്ചുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാനിലുടനീളം 15,000-ത്തിലധികം ലക്ഷ്യങ്ങൾ സംയുക്ത സേന ആക്രമിച്ചതായി ഹെഗ്സെത്ത് റിപ്പോർട്ട് ചെയ്തു.
ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നശിപ്പിക്കപ്പെട്ടുവെന്നും മിസൈൽ ശേഷി 90 ശതമാനത്തിലധികം കുറഞ്ഞുവെന്നും ഹെഗ്സെത്ത് പറയുന്നു. എങ്കിലും, സൗഹൃദ സേനകളെയും വാണിജ്യ കപ്പലുകളെയും ആക്രമിക്കാനുള്ള കഴിവ് ഇറാൻ ഇപ്പോഴും നിലനിർത്തുന്നുണ്ടെന്ന് ജനറൽ കൈൻ മുന്നറിയിപ്പ് നൽകി.
അടുത്തിടെ, തന്റെ പിതാവ് അലി ഖമേനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത് മൊജ്തബ ഖമേനി പ്രസ്താവന ഇറക്കിയിരുന്നു. അമേരിക്കൻ സേനയെ പിന്തുണയ്ക്കുന്ന ഗൾഫ് അറബ് താവളങ്ങൾ ഉടൻ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കർശന മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനിയൻ പ്രദേശങ്ങളിൽ ആക്രമണം നടത്താൻ ഈ താവളങ്ങൾ ഉപയോഗിച്ചാൽ ആക്രമണങ്ങൾ തുടരുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

