ടെഹ്റാൻ ; യുഎസും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്നു . ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സെന്ററുകൾക്ക് നേരെ യുഎസ് വ്യോമാക്രമണം നടത്തി. ഹോർമുസിലെ വാണിജ്യ കപ്പലുകൾക്കും മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്ന യുഎസ് സൈനികർക്കും നേരെ അടുത്തിടെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് സൈനിക നടപടിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു.
യുഎസ് ആക്രമണങ്ങളെത്തുടർന്ന് തെക്കൻ, തെക്കുകിഴക്കൻ ഇറാന്റെ വലിയ ഭാഗങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു . ചബഹാർ, ബന്ദർ അബ്ബാസ്, കൊണാർക്ക്, ഖേഷ്ം, ജാസ്ക്, സിരിക്, മിനാബ് തുടങ്ങിയ പ്രധാന തീരദേശ പ്രദേശങ്ങളിൽ കനത്ത സ്ഫോടനങ്ങൾ ഉണ്ടായി. യുഎസ് സമയം ഉച്ചയ്ക്ക് 12:00 മണിയോടെയാണ് തങ്ങളുടെ സൈന്യം ഐആർജിസി സ്ഥാനങ്ങൾ ലക്ഷ്യമാക്കി ആക്രമണം ആരംഭിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഞായറാഴ്ച ജോർദാനിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ എട്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തിരുന്നു . ലാറക് ദ്വീപിലെ ഐആർജിസി മിസൈൽ ലോഞ്ചറുകളിൽ യുഎസ് വ്യോമാക്രമണം നടത്തിയതിന് ശേഷമാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.
അതേസമയം, ഇറാനിയൻ സൈന്യം യുഎസിന്റെ സാങ്കേതിക, പരിപാലന അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടതായും ജോർദാനിലെ കിംഗ് ഹുസൈൻ, അൽ-അസ്രാഖ് യുഎസ് സൈനിക താവളങ്ങളിൽ “ശത്രു യുദ്ധവിമാനങ്ങൾ” നിലയുറപ്പിച്ചിരിക്കുന്ന പ്രദേശങ്ങൾ ലക്ഷ്യമിട്ടതായും ഐആർജിസി പറഞ്ഞു. ആക്രമണങ്ങളിൽ യുഎസ് സൈന്യത്തിന് കനത്ത നാശനഷ്ടമുണ്ടായതായി ഇറാൻ അവകാശപ്പെട്ടു.
ഇറാന്റെ നടപടികൾക്കെതിരെ പ്രതികാരം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മുന്നറിയിപ്പ് നൽകിയിരുന്നു . എങ്കിലും , ചർച്ചകൾക്കുള്ള സാധ്യത പൂർണ്ണമായും അവസാനിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു.

