ടെഹ്റാൻ : തങ്ങൾക്കെതിരെ ആക്രമണം നടത്താൻ ഇസ്രായേലിനും, യുഎസിനും വ്യോമാതിർത്തി അനുവദിച്ച നൽകിയ പാകിസ്ഥാന് നേരെയും തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ . ഇറാനെതിരെ ഇസ്രായേലും അമേരിക്കയും തുടർച്ചയായി ആക്രമണം നടത്തുന്നതിനിടയിലാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) മുതിർന്ന കമാൻഡറായ സർദാർ ഹൊസൈൻ നെജാത്ത് പാകിസ്ഥാനെതിരെ ഭീഷണി മുഴക്കിയത് .
ഇറാനിയൻ പ്രദേശത്ത് ആക്രമണം നടത്താൻ പാകിസ്ഥാൻ തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ അനുവദിച്ചതായി ഹൊസൈൻ നെജാത്ത് പറഞ്ഞു . ഇതിന്റെ പേരിൽ പാകിസ്ഥാൻ വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാനിയൻ മിസൈലുകളുടെ ആക്രമണം പാകിസ്ഥാനും നേരിടേണ്ടിവരുമെന്ന് ഹൊസൈൻ നെജാത്ത് പറഞ്ഞു.
ഇറാനും പാകിസ്ഥാനും തമ്മിൽ അതിർത്തി കാണിക്കുന്ന ഒരു ഭൂപടവും ഇറാൻ സൈന്യം സോഷ്യൽ മീഡിയ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിർത്തിയിലെ ദുർബലമായേക്കാവുന്ന പ്രദേശങ്ങളും ഇറാൻ എടുത്തുകാണിച്ചു, ഇറാൻ പാകിസ്ഥാനെ ലക്ഷ്യം വച്ചേക്കാവുന്ന സ്ഥലങ്ങളാണിതെന്നാണ് സൂചന. പാകിസ്ഥാൻ, ബലൂചിസ്ഥാൻ മേഖലയിൽ നിന്ന് ഇറാനിലേക്കുള്ള വഴികൾ ഇതോടൊപ്പമുള്ള ഭൂപടത്തിൽ കാണിക്കുന്നുണ്ട്.
“ഇറാൻ ആക്രമണത്തിൽ അമേരിക്കയും സയണിസ്റ്റ് ഭരണകൂടവും പാകിസ്ഥാന്റെ വ്യോമാതിർത്തി ഉപയോഗിച്ചുവെന്ന് ഞങ്ങളുടെ കൃത്യമായ അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. ഈ നടപടിക്ക് പാകിസ്ഥാൻ ഉടൻ തന്നെ വില നൽകേണ്ടിവരും, ഗൾഫ് പോലെ, നമ്മുടെ മിസൈലുകളിൽ നിന്ന് പാകിസ്ഥാനും സുരക്ഷിതമായിരിക്കില്ല.” സർദാർ ഹൊസൈൻ നെജാത്ത് പറഞ്ഞു.
അയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തിനെതിരെ പാകിസ്ഥാനിൽ ഷിയാ മുസ്ലീങ്ങളുടെ പ്രതിഷേധം ഉണ്ടായിരുന്നു. പ്രതിഷേധങ്ങൾ അക്രമാസക്തമായതിനെ തുടർന്ന് 23 പേർ കൊല്ലപ്പെട്ടു. കറാച്ചിയിൽ, യുഎസ് കോൺസുലേറ്റിന് സമീപമുള്ള പുറം മതിൽ ജനക്കൂട്ടം തകർത്തു. സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തതിനെ തുടർന്ന് 10 പ്രതിഷേധക്കാർ മരിച്ചു.

