ഇസ്ലാമാബാദ് ; യുഎസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ സംഘർഷങ്ങൾ രൂക്ഷമായി. ഇറാനെ ആണവായുധ രാഷ്ട്രമായി മാറാൻ അനുവദിക്കില്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത് . യുദ്ധത്തിൽ ഇറാന് സൈന്യം, റഡാറുകൾ, നേതാക്കളുടെ മരണം എന്നിവയുൾപ്പെടെ ധാരാളം നഷ്ടങ്ങൾ സംഭവിച്ചു എന്നും ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ ഇറാൻ നടത്തുന്ന കൊള്ള ഇനി അനുവദിക്കില്ലെന്നും അദ്ദേഹം താക്കീത് നൽകി.
അതേസമയം യുഎസ് നൽകിയ സമയപരിധി അവസാനിച്ചയുടൻ, യുഎസ് യുദ്ധക്കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ ഉപരോധം ആരംഭിച്ചു. കപ്പൽ ട്രാക്കിംഗ് ഡാറ്റ അനുസരിച്ച്, ചൈനയിലേക്ക് പോയ ഒരു എണ്ണ ടാങ്കർ സുഷൗവിനടുത്തുള്ള പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുകയാണ്.സമയപരിധി അവസാനിക്കുന്നതിന് മുമ്പ്, ഇറാന്റെ നാവികസേന ഹോർമുസിലേക്ക് മുന്നേറുകയാണെങ്കിൽ, യുഎസ് നാവികസേന നശിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇറാന്റെ നാവികസേന ഇന്ന് ദുർബലമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ യുഎസ് കരയുദ്ധം ആരംഭിച്ചാൽ, ഇറാൻ ദശലക്ഷം സൈനികരെ വിന്യസിക്കുമെന്നും യുഎസ് യുദ്ധക്കപ്പലുകൾക്ക് ശക്തമായ മറുപടി നൽകുമെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വക്താവ് ഇബ്രാഹിം സോൾഫാകാരി മുന്നറിയിപ്പ് നൽകി.
അതേസമയം ചൈനീസ് പ്രതിരോധ മന്ത്രി ഡോങ് ജുൻ അമേരിക്കയ്ക്ക് കർശന മുന്നറിയിപ്പുമായി രംഗത്തെത്തി. ഇറാനുമായുള്ള വ്യാപാര, ഊർജ്ജ കരാറുകളിൽ നിന്ന് ചൈന പിന്നോട്ട് പോകില്ലെന്ന് ഡോങ് ജുൻ പറഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെയും ഗൾഫ് ജലാശയങ്ങളിലൂടെയും ചൈനീസ് കപ്പലുകൾ തുടർച്ചയായി കടന്നുപോകുന്നുണ്ടെന്ന് ഡോങ് ജുൻ പറഞ്ഞു. ഇറാനുമായുള്ള ഊർജ്ജ, വ്യാപാര കരാറുകളെ ചൈന പൂർണ്ണമായും മാനിക്കുമെന്നും ഈ കാര്യങ്ങളിൽ അമേരിക്ക ഇടപെടില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.അതേസമയം, സംഘർഷങ്ങൾക്കിടയിൽ, ഇരുവിഭാഗങ്ങളെയും ചർച്ചാ മേശയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ പാകിസ്ഥാൻ ശക്തമാക്കിയിട്ടുണ്ട്.

