വാഷിംഗ്ടൺ ; താൻ കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെടുമായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . വ്യാപാര ചർച്ചകൾ നിർത്തുമെന്ന് ഇരു രാജ്യങ്ങളെയും ഭീഷണിപ്പെടുത്തിയതായും അങ്ങനെയാണ് യുദ്ധം ഒഴിവാക്കിയതെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യ-പാകിസ്ഥാൻ ഉൾപ്പെടെ ലോകത്തിലെ ആറ് പ്രധാന യുദ്ധങ്ങൾ തടയാൻ താൻ പ്രവർത്തിച്ചതായും ട്രംപ് പറഞ്ഞു. ഇന്ത്യ-പാകിസ്ഥാൻ എന്നിവ രണ്ടും ആണവായുധ രാജ്യങ്ങളായതിനാൽ അദ്ദേഹം “വലിയ ഹോട്ട്സ്പോട്ട്” എന്ന് വിശേഷിപ്പിച്ചാണ് ഇതേ പറ്റി സംസാരിച്ചത്. ഇന്ത്യയുടെയും പാകിസ്ഥാന്റെയും നേതാക്കളെ തനിക്ക് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചപ്പോൾ, ‘നിങ്ങൾ യുദ്ധത്തിന് പോകുകയാണെങ്കിൽ, ഞാൻ നിങ്ങളുമായി ഒരു വ്യാപാര കരാറും ഉണ്ടാക്കില്ല’ എന്ന് താൻ ഇരുവരോടും പറഞ്ഞതായി ട്രംപ് പറഞ്ഞു. ആണവായുധങ്ങൾ ഉപയോഗിച്ചിരുന്നെങ്കിൽ നിരവധി രാജ്യങ്ങൾ അതിൽ ചേരുമായിരുന്നുവെന്നും വൻ നാശം സംഭവിക്കുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
അത് അൽപ്പം സ്വാർത്ഥമായി തോന്നാമെങ്കിലും യുദ്ധങ്ങൾ തടയുന്നത് അമേരിക്കയ്ക്ക് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ട്രംപിന്റെ വാദം ഇന്ത്യ പാടെ തള്ളി. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം , മെയ് 7 മുതൽ 10 വരെ നീണ്ടുനിന്ന ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ പ്രതികാര സൈനിക നടപടി ഇന്ത്യ സ്വീകരിച്ചിരുന്നു.
പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീർ എന്നിവിടങ്ങളിലെ 9 തീവ്രവാദ ഒളിത്താവളങ്ങളിൽ ഇന്ത്യ കൃത്യമായ വ്യോമാക്രമണം നടത്തി. ഇതിൽ 100-ലധികം തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇതിനുശേഷം, അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിൽ സൈനിക സംഘർഷം ആരംഭിച്ചു. അമേരിക്കൻ മധ്യസ്ഥതയിലൂടെയല്ല, ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾക്ക് ശേഷമാണ് വെടിനിർത്തൽ ഉണ്ടായതെന്ന് ഇന്ത്യ പറഞ്ഞു. മധ്യസ്ഥൻ ഇല്ലെന്ന് ഇന്ത്യയുടെ ഭാഗത്ത് നിന്ന് പലതവണ വ്യക്തമാക്കിയിട്ടുണ്ട്.

