ന്യൂഡൽഹി : ഇൻഡി മുന്നണി സർക്കാർ രൂപീകരിച്ചാൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും എതിരെ വോട്ട് മോഷണത്തിന് നടപടിയെടുക്കുമെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി . ബീഹാറിലെ ഗയയിൽ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുൽഗാന്ധി .
തിരഞ്ഞെടുപ്പ് കമ്മീഷന്റെ “വോട്ട് ചോറി” വിവാദമായതിനു ശേഷവും സത്യവാങ്മൂലം സമർപ്പിക്കാൻ തന്നോട് തെരഞ്ഞെടുപ്പ് പാനൽ ആവശ്യപ്പെടുകയാണെന്നും രാഹുൽ പറഞ്ഞു. “വോട്ട് ചോറി” ‘ഭാരത് മാതാവിന്റെ’ ആത്മാവിന് നേരെയുള്ള ആക്രമണമാണ്. രാജ്യം മുഴുവൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെടുമെന്നും രാഹുൽ പറഞ്ഞു.
“ഞങ്ങൾക്ക് കുറച്ചു സമയം തരൂ, എല്ലാ നിയമസഭാ, ലോക്സഭാ സീറ്റുകളിലും നിങ്ങളുടെ മോഷണം ഞങ്ങൾ പിടികൂടി ജനങ്ങളുടെ മുന്നിൽ വയ്ക്കാം. പ്രധാനമന്ത്രി മോദിജി ഒരു പ്രത്യേക പാക്കേജിനെക്കുറിച്ച് സംസാരിക്കുന്നതുപോലെ, തിരഞ്ഞെടുപ്പ് കമ്മീഷൻ ബീഹാറിനായി ഒരു പ്രത്യേക പാക്കേജ് കൊണ്ടുവന്നിട്ടുണ്ട്, അതായത് പുതിയൊരു തരം വോട്ട് മോഷണം എന്നാണ് അർത്ഥമാക്കുന്നത്. “വോട്ട് ചോറി” സംസ്ഥാനത്ത് ചെയ്യാൻ കഴിയില്ലെന്ന് ബീഹാറിലെ ജനങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷണർമാരോടും ബിജെപി നേതാക്കളോടും ഒരേ സ്വരത്തിൽ പറയും.
ഞാൻ എന്ത് പറഞ്ഞാലും ഞാൻ അത് ചെയ്യും. ഞാൻ വേദിയിൽ നിന്ന് കള്ളം പറയില്ലെന്ന് നിങ്ങൾ കണ്ടിട്ടുണ്ട്… ഇപ്പോൾ മോദിജിയുടെ സർക്കാരാണ് . “നിങ്ങൾ (തിരഞ്ഞെടുപ്പ് കമ്മീഷണർമാർ) ബിജെപി അംഗത്വം എടുത്ത് അവർക്കുവേണ്ടി പ്രവർത്തിക്കുന്നു. എന്നാൽ ഒരു കാര്യം മനസ്സിലാക്കുക, ബീഹാറിലും ഡൽഹിയിലും ഇന്ത്യാ ബ്ലോക്ക് സർക്കാർ അധികാരത്തിൽ വരുന്ന ഒരു ദിവസം വരും; അപ്പോൾ നിങ്ങൾ മൂന്ന് പേർക്കെതിരെയും ഞങ്ങൾ നടപടിയെടുക്കും. ,” രാഹുൽ പറഞ്ഞു.
വോട്ട് മോഷണ ആരോപണത്തിൽ ഏഴ് ദിവസത്തിനുള്ളിൽ രാഹുൽ സത്യവാങ്മൂലം നൽകണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ രാഹുൽ രാജ്യത്തോട് മാപ്പ് പറയണമെന്നും ഗ്യാനേഷ് കുമാർ ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് രാഹുലിന്റെ പ്രസ്താവന .

