ചെന്നൈ : തമിഴ്നാട് ഖജനാവ് കാലിയാക്കിയാണ് സ്റ്റാലിൻ സർക്കാർ അധികാരമൊഴിഞ്ഞതെന്ന വിജയുടെ പ്രസ്താവനയെ എതിർത്ത് എം കെ സ്റ്റാലിൻ രംഗത്ത് . വിജയ്ക്ക് ആശംസകൾ നേർന്നതിനൊപ്പമാണ് സ്റ്റാലിൻ തന്റെ വിയോജിപ്പും പ്രകടിപ്പിച്ചത്. സർക്കാരിന് പണമില്ലെന്ന് ഉടൻ പറയാൻ തുടങ്ങരുത്. പണം അവിടെയുണ്ട്. ആവശ്യമുള്ളത് ആ പണം പൊതുജനങ്ങൾക്ക് വിതരണം ചെയ്യാനുള്ള ഇച്ഛാശക്തിയും ഭരിക്കാനുള്ള കഴിവുമാണെന്നും സ്റ്റാലിൻ പറയുന്നു.
‘ അദ്ദേഹത്തിന് എൻ്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. അധികാരമേറ്റശേഷം ഒപ്പിട്ട പ്രഖ്യാപനങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ ആദ്യ പ്രസംഗത്തിൽ, മുൻ സർക്കാർ 10 ലക്ഷം കോടി രൂപയുടെ കടം ബാക്കിവെച്ച് സർക്കാർ ഖജനാവ് കാലിയാക്കിയെന്ന ആരോപണം നിങ്ങൾ പരാമർശിച്ചു, തമിഴ്നാടിന്റെ കടം നിശ്ചിത പരിധിക്കുള്ളിലാണ്.’
ഫെബ്രുവരി ബജറ്റിൽ തമിഴ്നാട് സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ഞങ്ങൾ വ്യക്തമാക്കിയിരുന്നു. നിങ്ങൾക്ക് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നോ? നിങ്ങൾ പൊതുജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകുകയായിരുന്നോ? നിങ്ങൾക്ക് വോട്ട് ചെയ്തവരെ വീണ്ടും വഞ്ചിക്കരുത്, വിഷയം വഴിതിരിച്ചുവിടാൻ ശ്രമിക്കരുത്!”
“ജനങ്ങൾക്ക് നിറവേറ്റാൻ കഴിയുന്ന വാഗ്ദാനങ്ങൾ മാത്രമേ ഞാൻ നൽകൂ” എന്ന് പറഞ്ഞുകൊണ്ടാണ് നിങ്ങൾ അധികാരത്തിലെത്തിയത്, . ഇപ്പോൾ നിങ്ങൾ സർക്കാർ നടത്താൻ തുടങ്ങിയിട്ടേയുള്ളൂ. ഞങ്ങളെപ്പോലെ, പൊതുജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എങ്ങനെ നിറവേറ്റണമെന്ന് നിങ്ങൾ ഉടൻ പഠിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങൾക്ക് വോട്ട് ചെയ്തവരോടൊപ്പം, ഞാനും അങ്ങനെ തന്നെ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ഭരണത്തിൻ കീഴിൽ തമിഴ്നാടിന്റെ തുടർച്ചയായ വികസനത്തിന് ഒരിക്കൽ കൂടി എന്റെ ആശംസകൾ!” എന്നാണ് സ്റ്റാലിന്റെ മറുപടി.
തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ദളപതി വിജയ് നിരവധി പ്രധാന പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. 200 യൂണിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷയ്ക്കായി ടാസ്ക് ഫോഴ്സ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. അതിനൊപ്പമാണ് തമിഴ്നാടിന് 10 ലക്ഷം കോടി രൂപയുടെ കടബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞത്.
സംസ്ഥാനത്തെ യുവാക്കൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം കുറയ്ക്കുന്നതിനുള്ള പുതിയ പദ്ധതിയും വിജയ് പ്രഖ്യാപിച്ചു. തന്റെ സർക്കാരിൽ സമാന്തര അധികാര കേന്ദ്രങ്ങൾ ഉണ്ടാകില്ലെന്നും അന്തിമ തീരുമാനം തന്റേതായിരിക്കുമെന്നും വിജയ് പറഞ്ഞു. തന്റെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനും ഭരണ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനും ന്യായമായ സമയം നൽകണമെന്ന് വിജയ് ജനങ്ങളോട് അഭ്യർത്ഥിച്ചു. 2021 മുതൽ 2026 വരെയുള്ള കാലയളവിലെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള റിപ്പോർട്ടും ടിവികെ പുറത്തിറക്കും.

