ബെംഗളൂരു : കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക വിവരങ്ങൾ പുറത്ത് . റോയിയുടെ ഓഫീസിൽ നിന്ന് അദ്ദേഹത്തിന്റെ ഡയറി കണ്ടെത്തിയതായും, അതിൽ രാഷ്ട്രീയ സ്വാധീനമുള്ള എംഎൽഎമാരുടെയും സിനിമാ വ്യക്തികളുടെയും പേരുകൾ പരാമർശിച്ചിട്ടുണ്ടെന്നുമാണ് സൂചന.
സിജെ റോയിക്ക് എല്ലാ ദിവസവും ഡയറി എഴുതുന്ന ശീലമുണ്ടായിരുന്നു. സംസ്ഥാനത്തെ രണ്ട് സ്വാധീനമുള്ള എംഎൽഎമാരുടെയും ഒരു മുൻ എംപിയുടെയും പേരുകൾ ഡയറിയിൽ പറയുന്നുണ്ടെന്നാണ് വിവരം. പ്രത്യേകിച്ച് ബാംഗ്ലൂരിൽ നിന്നുള്ള എംഎൽഎമാരുമായും കോലാർ ജില്ലയിലെ എംഎൽഎമാരുമായും അദ്ദേഹത്തിന് ഉണ്ടായിരുന്ന ബിസിനസ് ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങളുണ്ടെന്നും പറയപ്പെടുന്നു.
ഇതിനുപുറമെ, ദക്ഷിണേന്ത്യയിലെ പ്രശസ്ത നടിമാരുടെയും മോഡലുകളുടെയും പേരുകളും ഡയറിയിൽ പരാമർശിക്കുന്നുണ്ട്. ദുബായിൽ താൻ നടത്തിയിരുന്ന ബിസിനസുകളെക്കുറിച്ചും അവിടെ സ്വാധീനമുള്ള ആളുകളുമായുള്ള ബന്ധങ്ങളെക്കുറിച്ചും റോയ് എഴുതിയിട്ടുണ്ടെന്ന് കന്നട മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.നിലവിൽ, ബെംഗളൂരുവിലെ അശോക് നഗർ പോലീസ് റോയിയുടെ ആത്മഹത്യ കേസിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം തന്റെ സഹോദരന്റെ മരണത്തിന് കാരണം ഐടി അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദാണെന്ന് റോയിയുടെ സഹോദരൻ ബാബു സി ജോസഫ് ആരോപിച്ചു.
കൊച്ചിയിൽ നിന്നുള്ള 10 ഐടി ഉദ്യോഗസ്ഥരാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ രണ്ട് കാറുകളിലായി അനെപാല്യയിലെ അപ്പാർട്ട്മെന്റ് ഓഫീസിൽ എത്തിയത് . സാധാരണയായി ഓഫീസ് അധികൃതരുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. എന്നാൽ, റെയ്ഡ് സമയത്ത് തന്നെ റോയ് രേഖകൾ എടുക്കാനായി പ്രത്യേക മുറിയിലേക്ക് പോയതും, 15 മിനിട്ടിലേറെ ആ മുറിയിൽ ചിലവഴിച്ചതും ദുരൂഹത ഉണർത്തുന്നു.
ഐടി ഉദ്യോഗസ്ഥരുടെ നോട്ടീസിൽ ഒപ്പിട്ട ശേഷം സിജെ റോയ് തന്റെ മുറിയിൽ പോയി വാതിൽ പൂട്ടിയിരുന്നു. 15 മിനിറ്റിനുശേഷം മുറിയിൽ നിന്ന് വെടിയൊച്ച കേട്ടു. ഈ സമയത്തിനുള്ളിൽ റോയ് ആരെയോ ഫോൺ ചെയ്തതായും കന്നട മാധ്യമങ്ങൾ പറയുന്നു. ഇതിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. മാത്രമല്ല കമ്പനിയിലെ എല്ലാ സിസിടിവികളും രണ്ട് മാസമായി ഓഫാണെന്നും റിപ്പോർട്ടുണ്ട്.
ഐടി റെയ്ഡ് ഭയന്ന് സിജെ റോയ് ആത്മഹത്യ ചെയ്തതാണോ എന്ന സംശയവും അതിശയിപ്പിക്കുന്നതാണ്. കാരണം ദുബായ്, ബാംഗ്ലൂർ തുടങ്ങി പല സ്ഥലങ്ങളിലും ആയിരക്കണക്കിന് കോടിയുടെ സ്വത്തുക്കൾ സിജെ റോയിക്ക് സ്വന്തമായുണ്ട്. ഇത്രയും വലിയ ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത റോയിക്ക്, ഒരു ഐടി റെയ്ഡിൽ എന്തെങ്കിലും പഴുതുകൾ കണ്ടെത്തിയാൽ പോലും പിഴ അടയ്ക്കാൻ പ്രയാസമുണ്ടാകുമായിരുന്നില്ല. നിയമനടപടിക്കുള്ള ഓപ്ഷനും ഉണ്ടായിരുന്നു. വൻകിട കമ്പനികളിലെ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും, അഭിഭാഷകർക്കും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനാകുന്ന ഒരു കേസിൽ അദ്ദേഹം ആത്മഹത്യ ചെയ്യുമോ എന്ന ചോദ്യവും ഉയരുന്നു.

