ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് പ്രമുഖ അമേരിക്കൻ റീട്ടെയിലർമാർ ഇന്ത്യയിൽ നിന്നുള്ള ഓർഡറുകൾ നിർത്തിവച്ചതായി റിപ്പോർട്ട്. വാൾമാർട്ട്, ആമസോൺ, ടാർഗെറ്റ് തുടങ്ങിയ പ്രമുഖ റീട്ടെയിലർമാർ ഓർഡറുകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചു. ഇതുസംബന്ധിച്ച് കയറ്റുമതിക്കാർക്ക് സന്ദേശം ലഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അധിക ഇറക്കുമതി തീരുവയുടെ ഭാരം തങ്ങൾക്ക് വഹിക്കാൻ കഴിയില്ലെന്നും കയറ്റുമതിക്കാർ അത് സ്വയം വഹിക്കണമെന്നും അമേരിക്കൻ റീട്ടെയിലർമാർ പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
ഉയർന്ന താരിഫ് ഉള്ള ഇന്ത്യയിൽ നിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവ് നിലവിലെ നിലവാരത്തിൽ നിന്ന് ഏകദേശം 30 ശതമാനം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുഎസിലേക്കുള്ള ഓർഡറുകൾ 40 മുതൽ 50 ശതമാനം വരെ കുറയുമെന്നും ഇതുമൂലം ഇന്ത്യയ്ക്ക് 4-5 ബില്യൺ ഡോളർ നഷ്ടമാകുമെന്നും കണക്കാക്കപ്പെടുന്നു.ടെക്സ്റ്റൈൽസ്, ആഭരണങ്ങൾ, സമുദ്രവിഭവങ്ങൾ എന്നിവയാണ് ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള പ്രധാന കയറ്റുമതി.
ഇന്ത്യൻ തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും ഏറ്റവും വലിയ കയറ്റുമതി കേന്ദ്രങ്ങളിലൊന്നാണ് യുഎസ്. ഇന്ത്യയുടെ വസ്ത്ര കയറ്റുമതിയുടെ 28 ശതമാനവും യുഎസിലേക്കാണ് പോകുന്നത്, ഇത് കോടിക്കണക്കിന് രൂപ വരുമാനവും നൽകുന്നു. ഇന്ത്യൻ ഓർഡറുകൾ സ്വീകരിക്കാൻ യുഎസ് കമ്പനികൾ വിസമ്മതിക്കുന്നത് ബംഗ്ലാദേശ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾക്ക് ഗുണം ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു. ഇരു രാജ്യങ്ങൾക്കും 20 ശതമാനം മാത്രമേ ഇറക്കുമതി തീരുവയുള്ളൂ.
അതേസമയം, ട്രംപിന്റെ 50 ശതമാനം ഇറക്കുമതി തീരുവയ്ക്ക് മുന്നിൽ ഇന്ത്യ തല കുനിക്കില്ലെന്ന ഉറച്ച നിലപാടിലാണ് . . രാജ്യത്തെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപ്പര്യങ്ങൾക്ക് ഹാനികരമായ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ബദൽ നടപടികൾ സ്വീകരിക്കുന്നതിനുള്ള അവസരമായി ഈ സാഹചര്യം ഉപയോഗിക്കാനാണ് സർക്കാർ തീരുമാനം.

