ന്യൂഡൽഹി : ഇന്ത്യയ്ക്കെതിരായ നീക്കത്തിൽ പാകിസ്ഥാനോടൊപ്പം നിന്ന തുർക്കിയ്ക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രസർക്കാർ . തുർക്കി എയർലൈൻസുമായുള്ള വിമാന പാട്ടക്കരാർ 3 മാസത്തിനുള്ളിൽ അവസാനിപ്പിക്കാൻ ഇൻഡിഗോ എയർലൈൻസിനോട് കേന്ദ്ര സർക്കാർ ഉത്തരവിട്ടു. ഡൽഹി ഉൾപ്പെടെ ഇന്ത്യയിലെ 9 പ്രധാന വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തിരുന്ന തുർക്കി കമ്പനിയായ “സെലെബി ഏവിയേഷന്” നൽകിയ സുരക്ഷാ അനുമതി കേന്ദ്ര സർക്കാർ റദ്ദാക്കിയതിന് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് ഈ നടപടി.
ടർക്കിഷ് എയർലൈൻസിൽ നിന്ന് പാട്ടത്തിനെടുത്ത രണ്ട് ബോയിംഗ് 777 വിമാനങ്ങൾ സർവീസ് നടത്തുന്ന ഇൻഡിഗോയ്ക്ക് മെയ് 31 വരെ അവ ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നു. എങ്കിലും, വിമാനക്കമ്പനി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് 6 മാസത്തെ കാലാവധി നീട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ 3 മാസത്തെ കാലാവധിയാണ് സർക്കാർ നീട്ടി നൽകിയത്. ഓഗസ്റ്റ് 31 വരെ പ്രവർത്തിക്കാൻ അനുവദിച്ചു. അതിനു ശേഷം കരാർ ഒഴിവാക്കാനും നിർദേശിച്ചു.
യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്ന ചില തടസ്സങ്ങൾ വിമാന പ്രവർത്തനങ്ങളിൽ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനാണ് ഇത് ചെയ്തത്. വിപുലീകരണവുമായി ബന്ധപ്പെട്ട ഒരു അനുമതിയും തേടരുതെന്നും ഇൻഡിഗോയോട് നിർദ്ദേശിച്ചു. “ഇൻഡിഗോ നിലവിൽ ടർക്കിഷ് എയർലൈൻസിൽ നിന്ന് പാട്ടത്തിനെടുത്ത രണ്ട് B777-300ER വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. മെയ് 31 വരെ ഇതിന് അനുമതിയുണ്ടായിരുന്നു. ഇൻഡിഗോ 6 മാസത്തേക്ക് കൂടി കാലാവധി നീട്ടാൻ അഭ്യർത്ഥിച്ചു. എന്നാൽ, അത് അനുവദിക്കില്ല,” ഡിജിസിഎ പ്രസ്താവനയിൽ പറഞ്ഞു.

