റായ്പൂർ: ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് . കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയ മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ ആരോപണങ്ങൾ മുഖ്യമന്ത്രി റായ് ശരിവച്ചു.സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. വിഷയത്തിന് രാഷ്ട്രീയ നിറം നൽകരുതെന്നും മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു
ആഗ്രയിലേക്ക് കന്യാസ്ത്രീകൾ കൊണ്ടുപോകാൻ ശ്രമിച്ച പെൺകുട്ടികൾ ബസ്തർ സ്വദേശികളാണ്. നഴ്സിംഗ് പരിശീലനവും ജോലിയും വാഗ്ദാനം ചെയ്ത് അവരെ ആഗ്രയിലേക്ക് കൊണ്ടുപോകുകയായിരുന്നു. നാരായൺപൂർ സ്വദേശിയായ ഒരാളാണ് പെൺകുട്ടികളെ കന്യാസ്ത്രീകൾക്ക് കൈമാറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കന്യാസ്ത്രീകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . . ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിലപാട് സ്വീകരിക്കാൻ ഛത്തീസ്ഗഡിലെ ബിജെപി സർക്കാരിനുമേലും സമ്മർദ്ദം ചെലുത്തുന്നുണ്ട്. കന്യാസ്ത്രീകളുടെ മോചനത്തിന് കേന്ദ്രസർക്കാർ എല്ലാ നിയമസഹായവും നൽകണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീകൾ, വീട്ടുജോലിക്ക് മൂന്ന് പെൺകുട്ടികളെ കൊണ്ടുപോകാൻ ദുർഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അറസ്റ്റിലായത്. പെൺകുട്ടികളിൽ ഒരാളുടെ സഹോദരനും സ്റ്റേഷനിൽ എത്തിയിരുന്നു. നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഒരു സംഘം ആളുകൾ കന്യാസ്ത്രീകളെ തടഞ്ഞുനിർത്തി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

