കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ പവിത്രമായ ഏഴരപ്പൊന്നാനയിൽ ഉപയോഗിച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ ഗുണനിലവാരം, ഭാരം എന്നിവ പരിശോധിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ (ടിഡിബി) വിജിലൻസ് വിഭാഗത്തോട് നിർദ്ദേശിച്ച് ഹൈക്കോടതി . അറ്റകുറ്റപ്പണികൾക്കിടെ യഥാർത്ഥ സ്വർണ്ണം പൂശിയത് മാറ്റിയെന്ന ആരോപണത്തെത്തുടർന്നാണിത്.
ജൂൺ 23 ന് സ്വമേധയാ കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് രാജ വിജയരാഘവൻ വി, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചത്. അടുത്ത വാദം കേൾക്കുന്നതിന് മുമ്പ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ടിഡിബിയുടെ ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറോട് ആവശ്യപ്പെട്ടു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് മുമ്പാകെ ഭക്തനായ എ ജി പ്രസാദ് കുമാർ നൽകിയ പരാതിയെ തുടർന്നാണ് കോടതി നടപടികൾ. ഏഴരപ്പൊന്നാനയിൽ അടുത്തിടെ അറ്റകുറ്റപ്പണികളും നവീകരണവും നടത്തിയിരുന്നുവെന്നും, ആ സമയത്ത് യഥാർത്ഥ സ്വർണ്ണത്തകിടകൾ നീക്കം ചെയ്ത് പകരം ചെമ്പ് അല്ലെങ്കിൽ മറ്റ് കുറഞ്ഞ മൂല്യമുള്ള ലോഹങ്ങൾ ഉപയോഗിച്ചിരുന്നുവെന്നും പരാതിക്കാരൻ ആരോപിച്ചു.
പരാതിയെത്തുടർന്ന്, ഹൈക്കോടതി സ്വമേധയാ നടപടികൾ ആരംഭിക്കുകയും ദേവസ്വം ബോർഡിൽ നിന്ന് വിശദീകരണം തേടുകയും ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറും തയ്യാറാക്കിയ റിപ്പോർട്ടുകൾ ടിഡിബി സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉൾപ്പെടുന്നുണ്ട്. ക്ഷേത്ര രജിസ്റ്ററുകൾ പരിശോധിച്ച് ക്രോസ്-വെരിഫൈ ചെയ്തിട്ടുണ്ടെന്നും ഏഴരപ്പൊന്നാനയിൽ അറ്റകുറ്റപ്പണികൾ നടത്തിയതായോ സ്വർണ്ണം ദുരുപയോഗം ചെയ്തതായോ ഒരു രേഖയും സൂചിപ്പിക്കുന്നില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ സംശയിക്കാൻ ഒരു കാരണവുമില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ആരോപണങ്ങൾ കണക്കിലെടുത്ത് ടിഡിബി വിജിലൻസ് വിഭാഗത്തിന്റെ സ്വതന്ത്ര പരിശോധന ആവശ്യമാണെന്ന് നിരീക്ഷിച്ചു. വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് ക്ഷേത്ര രേഖകളും ഏഴരപ്പൊന്നാനയും പരിശോധിക്കാൻ കോടതി ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറോടും നിർദ്ദേശിച്ചു.കേസ് ജൂലൈ 31-ലേക്ക് കൂടുതൽ വാദം കേൾക്കുന്നതിനായി മാറ്റിവച്ചു

