ന്യൂഡൽഹി: ഇന്ത്യയിൽ 80 ദിവസത്തേക്ക് ആവശ്യമായ ഇന്ധനശേഖരമുണ്ടെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി . പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോള ഊർജ്ജ വിപണികളെ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഹർദീപ് സിംഗ് പുരിയുടെ പ്രസ്താവന.
രണ്ട് മാസത്തിലധികം ഉപയോഗിക്കാൻ ആവശ്യമായ അസംസ്കൃത എണ്ണ, എൽപിജി, പ്രകൃതിവാതക ശേഖരം നിലവിൽ ഇന്ത്യയിലുണ്ടെന്നാണ് ഹർദീപ് സിംഗ് പുരി പറയുന്നത്. ഇന്ത്യയുടെ പെട്രോളിയം കരുതൽ ശേഖരം, റിഫൈനറി ഇൻവെന്ററികൾ, എന്നിവ രാജ്യത്തിന് കരുത്തായുണ്ട് . പശ്ചിമേഷ്യയിൽ അസ്ഥിരത തുടരുന്നുണ്ടെങ്കിലും രാജ്യത്ത് എവിടെയും ഇന്ധനക്ഷാമം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ ഊർജ്ജ സ്രോതസ്സിംഗ് തന്ത്രം വൈവിധ്യവൽക്കരിച്ചുവെന്നും ആഫ്രിക്കയിലെയും ലാറ്റിൻ അമേരിക്കയിലെയും രാജ്യങ്ങൾ ഉൾപ്പെടെ ഗൾഫ് മേഖലയ്ക്ക് പുറത്തുള്ള വിതരണക്കാരെ കൂടുതലായി ഇന്ത്യ ആശ്രയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ ഇടനാഴികളിൽ ഒന്നാണ് ഹോർമുസ് കടലിടുക്ക്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഈ കടലിടുക്ക് നിർണായകമായി തുടരുന്നു. ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ പ്രധാന പങ്ക് ഇപ്പോഴും സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈറ്റ് തുടങ്ങിയ ഗൾഫ് ഉൽപാദകരിൽ നിന്നാണ് വരുന്നത്.
ഹോർമുസിലെ ഏതൊരു തടസ്സവും ഇന്ത്യയെ ബാധിക്കും . എണ്ണ എത്തിക്കാൻ ബദൽ മാർഗങ്ങൾ ഉണ്ടെങ്കിലും ഷിപ്പിംഗ് ഷെഡ്യൂളുകളെ ബാധിക്കുകയും ഇൻഷുറൻസ് ചെലവുകൾ വർദ്ധിപ്പിക്കുകയും ചരക്ക് നിരക്ക് വർദ്ധിപ്പിക്കുകയും വിതരണ അനിശ്ചിതത്വം സൃഷ്ടിക്കുകയും ചെയ്യും.

