ന്യൂഡൽഹി: കോൺഗ്രസിന്റെയും മറ്റ് പ്രതിപക്ഷ പാർട്ടികളുടെയും ശക്തമായ എതിർപ്പിനിടെ, വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ 31 അംഗ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് (ജെപിസി) റഫർ ചെയ്യുന്നതിനുള്ള പ്രമേയം പാസാക്കി ലോക്സഭ . ശബ്ദവോട്ടിലൂടെയാണ് പ്രമേയം പാസാക്കിയത്. ലോക്സഭയിൽ നിന്ന് 21 അംഗങ്ങളും രാജ്യസഭയിൽ നിന്ന് 10 അംഗങ്ങളും ആയിരിക്കും നിർദ്ദിഷ്ട ജെപിസിയിൽ ഉണ്ടാകുക.
ബിൽ എതിർക്കുന്നതിനുപകരം ജെപിസിക്ക് അയയ്ക്കാനുള്ള തീരുമാനത്തെ പ്രതിപക്ഷം സ്വാഗതം ചെയ്യണമെന്ന് പറഞ്ഞ കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ഈ നീക്കത്തെ അഭിനന്ദിച്ചു
നിർദ്ദിഷ്ട എഫ്സിആർഎ ഭേദഗതികളെക്കുറിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ പ്രതിപക്ഷം ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും നിയമനിർമ്മാണം പാർലമെന്ററി പാനലിന്റെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും റിജിജു പറഞ്ഞു.
ബില്ലിനെ എതിർക്കുന്നത് തുടരുകയും സർക്കാർ അത് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത കോൺഗ്രസിന്റെ പ്രതിഷേധത്തിനിടയിലാണ് ഈ നീക്കം. നേരത്തെ, കോൺഗ്രസ് പ്രസിഡന്റും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ നിയമനിർമ്മാണത്തിൽ ജെപിസി പരിശോധന നടത്തണമെന്ന ആവശ്യത്തെ പിന്തുണച്ചിരുന്നു.
വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ, 2026, ഇന്ത്യയിലെ വ്യക്തികൾ, അസോസിയേഷനുകൾ, സംഘടനകൾ എന്നിവർ വിദേശ സംഭാവനകൾ സ്വീകരിക്കുന്നതും ഉപയോഗിക്കുന്നതും നിയന്ത്രിക്കുന്ന നിയമമാണ്. വിദേശ സംഭാവനകളെ നിയന്ത്രിക്കുകയും അത്തരം ഫണ്ടുകൾ അവ സ്വീകരിക്കുന്ന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഈ നിയമത്തിന്റെ മറ്റൊരു വശം. മാർച്ച് 25 ന് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചു . പുതുക്കിയ എഫ്സിആർഎ നിയമങ്ങൾ, 2026, ജൂൺ 22 നാണ് കേന്ദ്രം വിജ്ഞാപനം ചെയ്തത്.

