ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ വീടുകൾ തകർക്കുന്നത് തുടരുന്നു. ലഷ്കർ ഇ തൊയ്ബ ഭീകരൻ ഫാറൂഖ് അഹമ്മദിൻ്റെ കുപ്വാരയിലെ വീടാണ് സുരക്ഷാ സേനയും പ്രാദേശിക ഭരണകൂടവും ചേർന്ന് തകർത്തത് . ഇയാളിപ്പോൾ പാക്കിസ്ഥാനിലെ ഒരു ഭീകരസംഘടനയ്ക്കൊപ്പമാണെന്നാണ് വിവരം. പഹൽഗാമിൽ വിനോദസഞ്ചാരികളെ ഭീകരർ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സുരക്ഷാസേനയുടെ നടപടി.
ഇന്നലെ കശ്മീരിൽ ഭീകരരുടെ അഞ്ച് വീടുകൾ ജില്ലാ ഭരണകൂടം തകർത്തിരുന്നു. കശ്മീരിലെ ഷോപിയാൻ, കുൽഗാം ജില്ലകളിൽ ഓരോ വീടും പുൽവാമയിൽ മൂന്ന് വീടുകളുമാണ് തകർത്തത് . ഷോപ്പിയാനിലെ മുതിർന്ന ലഷ്കർ കമാൻഡർ ഷാഹിദ് അഹമ്മദ് കുട്ടെയുടെയും കുൽഗാമിലെ ഭീകരൻ സാഹിദ് അഹമ്മദിൻ്റെയും വീടുകൾ തകർത്തു. ലഷ്കർ ഭീകരരായ ഇഷാൻ അഹമ്മദ് ഷെയ്ഖ്, ഹാരിസ് അഹമ്മദ്, അഹ്സൻ ഉൾ ഹഖ് ഷെയ്ഖ് എന്നിവരുടെ വീടുകൾ കഴിഞ്ഞ ദിവസം പുൽവാമയിൽ തകർത്തിരുന്നു.
പഹൽഗാമിലെ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കശ്മീരിൽ സുരക്ഷ ശക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ ഭീകരരുടെ വീടുകൾ സുരക്ഷാ സേന തകർക്കാനാണ് സാധ്യത. ആക്രമണത്തിൽ പരിക്കേറ്റ് നിരവധി പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.