ന്യൂഡൽഹി : പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനകളെ പിന്തുണച്ച് സന്ദേശങ്ങൾ അയച്ച ആറ് ബംഗ്ലാദേശികളെ തിരുപ്പൂരിൽ നിന്ന് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. മിസാനൂർ റഹ്മാൻ, മുഹമ്മദ് ഷബാത്ത്, ഉമർ, മുഹമ്മദ് ലിറ്റൺ, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്വൽ എന്നിവരാണ് അറസ്റ്റിലായത്.
സോഷ്യൽ മീഡിയയിൽ തീവ്രവാദ പിന്തുണയുള്ള ഉള്ളടക്കം പങ്കിടുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് അറസ്റ്റ് . ഇതിനെത്തുടർന്ന്, ഡൽഹി പോലീസിന്റെ ക്യൂ ബ്രാഞ്ചിൽ നിന്നുള്ള പ്രത്യേക സംഘം അന്വേഷണത്തിനായി തിരുപ്പൂരിലെത്തിയിരുന്നു.
അന്വേഷണത്തിനിടെ വിവിധ സ്ഥലങ്ങളിൽ നിന്ന് ആറ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ രണ്ടുപേരെ ഉതുക്കുളിയിൽ നിന്നും, മൂന്നുപേരെ പല്ലടത്ത് നിന്നും, ഒരാളെ തിരുമുരുഗൻപുണ്ടിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ച് ഐഡന്റിറ്റി മറച്ചുവെച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഈ രേഖകൾ ഉപയോഗിച്ച് അവർ തിരുപ്പൂരിലെ വസ്ത്ര നിർമ്മാണശാലയിൽ ജോലി ചെയ്തുവരികയായിരുന്നു. ഈ കേസിൽ പശ്ചിമ ബംഗാളിൽ നിന്ന് രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തവരുടെ ആകെ എണ്ണം എട്ടായി
അറസ്റ്റിലായ എല്ലാ പ്രതികളെയും കൂടുതൽ ചോദ്യം ചെയ്യലിനായി ഡൽഹിയിലേക്ക് കൊണ്ടുപോയി. കേസിൽ വിശദമായ അന്വേഷണം നടത്തുകയും ഇവർക്ക് വലിയൊരു ശൃംഖലയുമായി ബന്ധമുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലുമാണ് പോലീസ്.

