ന്യൂഡൽഹി : കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്രബജറ്റിൽ ബംഗ്ലാദേശിന്റെ സഹായം പകുതിയായി വെട്ടിക്കുറച്ചു. ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ബംഗ്ലാദേശിനുള്ള തിരിച്ചടിയാണിത് .അയൽരാജ്യങ്ങളെ സഹായിക്കുന്നതിനായി സാധാരണഗതിയിൽ ബജറ്റിൽ തുക വകയിരുത്താറുണ്ട് . 2026-27 ബജറ്റിൽ വിദേശകാര്യ മന്ത്രാലയത്തിന് വിദേശ സഹായത്തിനായി ₹22,118.97 കോടി അനുവദിക്കും. കഴിഞ്ഞ വർഷം ₹20,516.61 കോടി ആയിരുന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ബജറ്റിൽ ഇത് നേരിയ വർദ്ധനവാണ് കാണിക്കുന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, ഈ വർഷം ഇന്ത്യ മറ്റ് രാജ്യങ്ങൾക്കുള്ള ബജറ്റിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പല രാജ്യങ്ങൾക്കുമുള്ള ബജറ്റ് വർദ്ധിപ്പിക്കുന്നതിനൊപ്പം, മറ്റുള്ളവർക്കുള്ള സാമ്പത്തിക സഹായവും കുറച്ചിട്ടുണ്ട്. “ചിക്കൻ നെക്ക്” എന്ന പേരിൽ ഭീഷണിപ്പെടുത്തിയ ബംഗ്ലാദേശിന് ഇത്തവണ 60 മില്യണാണ് സഹായമായി വകയിരുത്തിയത് . കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയതിന്റെ പകുതിയാണിത്.
ഭൂട്ടാന്റെ സാമ്പത്തിക സഹായം ₹2,288.55 കോടിയായി വർദ്ധിപ്പിച്ചു. ജലവൈദ്യുത പദ്ധതി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള എക്കാലത്തെയും സവിശേഷമായ ബന്ധത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. അഫ്ഗാനിസ്ഥാനുള്ള സാമ്പത്തിക സഹായം ₹500 മില്യണിൽ നിന്ന് ₹150 കോടിയായി ഉയർത്തി. ഇന്ത്യ അഫ്ഗാനിസ്ഥാനിൽ നിരന്തരം മാനുഷിക സഹായവും ദുരിതാശ്വാസ പ്രവർത്തനങ്ങളും നൽകിയിട്ടുണ്ട്. മാനുഷിക, വികസന സഹായങ്ങളോടുള്ള ഇന്ത്യയുടെ തുടർച്ചയായ പ്രതിബദ്ധതയാണ് ഈ ബജറ്റ് പ്രതിഫലിപ്പിക്കുന്നത്.
ഇതിനുപുറമെ, നേപ്പാളിന് 8 ബില്യണും, ശ്രീലങ്കയ്ക്ക് 4 ബില്യണും , മൗറീഷ്യസിന് ₹5.5 ബില്യണും, മാലിദ്വീപിന് ₹5.5 ബില്യണും , മ്യാൻമറിന് ₹3 ബില്യണും സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.

