ഡബ്ലിൻ: അയർലന്റ് സീറോ മലബാർ സഭയുടെ നോക്ക് തീർത്ഥാടനം ഇന്ന്. രാവിലെ 10 മണിയ്ക്ക് നോക്ക് ബസലിക്കയിൽ ആരാധനയോടെ തീർത്ഥാടനത്തിന്റെ ഭാഗമായുള്ള പരിപാടികൾക്ക് തുടക്കം കുറിയ്ക്കും. ആയിരക്കണക്കിന് വിശ്വാസികളാകും ഭക്തിസാന്ദ്രമായ തീർത്ഥാടനത്തിന്റെ ഭാഗമാകുക. ആരാധനയ്ക്ക് ശേഷം സീറോ മലബാർ വിശുദ്ധ കുർബാനയും പ്രദക്ഷിണവും നടക്കും.
സീറോ മലബാർ സഭയുടെ യൂറോപ്പ്യൻ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്താണ് മുഖ്യകാർമ്മികത്വം വഹിക്കുക. സീറോ മലബാർ സഭയുടെ അയർലന്റ് നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടും തീർത്ഥാടനത്തിന്റെ ഭാഗമാകും. രാജ്യത്തെ മുഴുവൻ വൈദികരും തീർത്ഥാടനത്തിൽ പങ്കെടുക്കും.
സീറോ മലബാർ സഭയുടെ ഭക്തസംഘടനകളായ മാതൃവേദി, പിതൃവേദി, അൾത്താര ബാലസഖ്യം, സീറോ മലബാർ യൂത്ത് മൂവ്മെന്റ് എന്നിവർ പ്രദക്ഷിണത്തിൽ അണിചേരും. ഈ വർഷം ആദ്യ കുർബാന സ്വീകരിച്ച കുട്ടികളും തീർത്ഥാടനത്തിൽ ഒരുമിച്ച് കൂടും.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കും. കാറ്റിക്കിസം സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും, ബൈബിൾ ക്വിസ് മത്സരത്തിൽ ദേശീയ തലത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെയും അയർലന്റ് ലിവിംഗ് സെർട്ട് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയുമാണ് ആദരിക്കുക. ഇതിന് പുറമേ അഞ്ചോ അതിലധികമോ മക്കളുള്ള അയർലന്റിലെ വലിയ കുടുംബങ്ങളെയും ആദരിക്കും. സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് പുതുതായി ആരംഭിക്കുന്ന യംഗ് കപ്പിൾസ് മിനിസ്ട്രിയുടെ ഉദ്ഘാടന കർമ്മവും നിർവ്വഹിക്കും.