ലേഖകന്‍: sreejithakvijayan

ഡബ്ലിൻ : ഇ- സ്‌കൂട്ടറുകൾക്ക് പൂർണമായ നിരോധനം ഏർപ്പെടുത്താൻ താത്പര്യപ്പെടുന്നതായി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ലീഡേഴ്‌സ് ക്വസ്റ്റിനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് മേരി ലൂ മക്‌ഡൊണാൾഡ് ആണ് ഇത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. അമിത വേഗതയിൽ ഇ- സ്‌കൂട്ടറുകളും സ്‌ക്രാംബ്ലറുകളും ഓടിക്കുന്ന സംഘങ്ങൾ വലിയ അപകടമാണ് ചുറ്റുമുള്ളവർക്ക് വരുത്തിവയ്ക്കുന്നത് എന്ന് മേരി പറഞ്ഞു. ഏപ്രിലിൽ നടപ്പിലാക്കിയ നിയമം വലിയ വഴിത്തിരിവാകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത് എന്നും മക്‌ഡൊണാൾഡ് പറഞ്ഞിരുന്നു. എന്നാൽ ഈ സ്‌കൂട്ടറുകൾ പൂർണമായും നിരോധിക്കുന്നതിന് താൻ താത്പര്യപ്പെടുന്നുവെന്നും ഇതേക്കുറിച്ചാണ് ചിന്തിക്കുന്നത് എന്നും മീഹോൾ മാർട്ടിൻ ഇതിനോട് പ്രതികരിച്ചു. നിയന്ത്രണം നടപ്പിലാക്കുമ്പോൾ പോലീസിന് പൂർണ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കൂടിയാണ് താൻ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: മന്ത്രി പാട്രിക് ഒ’ഡോണോവൻ ആശുപത്രിവിട്ടു. നിലവിൽ വെസ്റ്റ് ലിമെറിക്കിലെ വീട്ടിൽ വിശ്രമിച്ചുവരികയാണ് അദ്ദേഹം. കഴിഞ്ഞ ആഴ്ച ആയിരുന്നു ബ്രസ്സൽസിൽവച്ച് ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെട്ടതോടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ആയിരുന്നു അദ്ദേഹം ആശുപത്രിവിട്ടത്. ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും ദീർഘനാൾ പരിചരണം ആവശ്യമാണ്. ഇക്കാരണത്താൽ കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നം അനുഭവപ്പെട്ടത്. തുടർന്ന് ബെൽജിയത്തിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

Read More

ഡബ്ലിൻ: അയർലൻഡിൽ നിന്നും നാടുകടത്തിയവരെ അനുഗമിച്ചത് 988 പോലീസുകാർ. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ ഇതുവരെ 10 വിമാനങ്ങളിലായി അനധികൃത കുടിയേറ്റക്കാരെ നാടുകടത്തി. ഇതിനായി 3.9 മില്യൺ യൂറോ ചിലവഴിക്കേണ്ടതായി വന്നിട്ടുണ്ട്. നീതി, ആഭ്യന്തര, കുടിയേറ്റ വകുപ്പിലെ സെക്രട്ടറി ജനറൽ ഡോഞ്ച ഒ’സള്ളിവൻ, ലെയ്ൻസ്റ്റർ ഹൗസിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് (പിഎസി) അയച്ച കത്തിലാണ് ഇക്കാര്യങ്ങളുള്ളത്. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അനധികൃത കുടിയേറ്റക്കാർക്കൊപ്പം എസ്‌കോർട്ട് പോയ ഗാർഡകളുടെ എണ്ണത്തിൽ ഇക്കുറി വലിയ വർധനവായിരുന്നു ഉണ്ടായിരുന്നത്. 377 പേരെ വിവിധ വിമാനങ്ങളിലായി അയർലൻഡിൽ നിന്നും നാടുകടത്തി. ദക്ഷിണാഫ്രിക്ക, ജോർജിയ, നൈജീരിയ, പാകിസ്ഥാൻ, റൊമാനിയ, പോളണ്ട്, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള നാടുകടത്തലിനായി ആകെ 3.9 മില്യൺ യൂറോ ചിലവായി. ഗാർഡകൾക്ക് മടങ്ങിയെത്തുന്നതിനായി ഓരോരുത്തർക്കും ശരാശരി 10,344 യൂറോ ചിലവായിട്ടുണ്ടെന്നും കത്തിൽ പറയുന്നുണ്ട്.

Read More

ഡബ്ലിൻ: അയർലൻഡിന്റെ പൗരത്വം ലഭിക്കാൻ ഐറിഷ് ഭാഷ അറിയണമെന്ന നിബന്ധനയില്ലെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. പൗരത്വ നിയമത്തിലെ മാറ്റങ്ങളെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിലവിൽ നയങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഐറിഷ് പൗരത്വം ലഭിക്കാൻ ഭാഷ അറിഞ്ഞിരിക്കുന്നത് അധിക യോഗ്യതയായി പരിഗണിക്കണമെന്ന അഭിപ്രായം ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് പങ്കുവച്ചിരുന്നു. ഇതോടെയാണ് അഭ്യൂഹങ്ങൾ ഉയർന്നത്. പാർനെൽ സ്‌ക്വയറിൽ ഉണ്ടായ ആക്രമണം ഉയർത്തിക്കാട്ടി പൗരത്വ നിയമം മാറ്റണമെന്ന ആവശ്യം അംഗീകരിക്കാൻ സാധ്യമല്ല. കുറ്റകൃത്യത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വ നിയമത്തെ മൊത്തത്തിൽ വിലയിരുത്തുന്നത് ശരിയല്ല. പാർനെൽ സ്‌ക്വയറിൽ ഉണ്ടായ ആക്രമണത്തിന് ഭാഷയുമായി യാതൊരു ബന്ധവും ഇല്ല. കുറ്റകൃത്യങ്ങളെ പൗരത്വവുമായി ബന്ധിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ പിന്തുടർന്ന് പിടികൂടുന്നതിനുള്ള പരിശീലനം ഗാർഡകൾക്ക് ഈ വർഷം നൽകില്ല. അടുത്ത വർഷം ജനുവരിയ്ക്ക് ശേഷമേ ഗാർഡകൾക്ക് പരിശീലനം നൽകാൻ ആരംഭിക്കുകയുള്ളൂവെന്ന് ഗാർഡ കമ്മീഷണൽ ജസ്റ്റിൻ കെല്ലി അറിയിച്ചു. ഒയിറിയാച്ച്ടാസ് ജസ്റ്റിസ് കമ്മിറ്റിക്ക് മുൻപാകെ ഹാജരായ വേളയിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇ- സ്‌കൂട്ടറുകളുമായി ബന്ധപ്പെട്ടുള്ള നിയമലംഘനങ്ങളും അപകടങ്ങളും വർധിക്കുന്ന പശ്ചാത്തലത്തിൽ ഗാർഡകൾക്ക് വാഹനങ്ങൾ പിന്തുടർന്ന് പിടികൂടുന്നതിനുള്ള പരിശീലനം നൽകണമെന്ന ആവശ്യം വ്യാപകമായി ഉയർന്നിരുന്നു. നിലവിൽ ഗാർഡ സേനയിൽ ഒരു വിഭാഗത്തിന് മാത്രമാണ് ഇതുമായി ബന്ധപ്പെട്ട പരിശീലനം നൽകുന്നത്. ഈ വർഷം ഗാർഡകൾക്ക് പരിശീലനം നൽകാൻ പദ്ധതിയിടുന്നില്ല. അടുത്ത വർഷം പരിശീലനം നൽകുന്നകാര്യം പരിഗണനയിലുണ്ട്. വാഹനങ്ങൾ പിന്തുടരാൻ ഗാർഡകളെ പ്രാപ്തരാക്കുന്നതിൽ താൻ പ്രതിജ്ഞാബദ്ധനാണെന്നും കെല്ലി വ്യക്തമാക്കി.

Read More

ഡബ്ലിൻ: ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ സൈമൺ ഹാരിസ് ഇന്ന് യൂറോപ്യൻ പാർലമെന്റ് കമ്മിറ്റിയെ അഭിസംബോധന ചെയ്യും. ഇതിനായി അദ്ദേഹം ബ്രസ്സൽസിലേക്ക് പോകും. യൂറോപ്യൻ പാർലമെന്റിന്റെ സാമ്പത്തിക, ധനകാര്യ സമിതിയെ ആണ് അദ്ദേഹം അഭിസംബോധന ചെയ്യുക. നിലവിൽ യൂറോപ്യൻ യൂണിയന്റെ അധ്യക്ഷസ്ഥാനം വഹിക്കുന്നത് അയർലൻഡാണ്. ആറ് മാസത്തേയ്ക്കാണ് ഈ പദവി അയർലൻഡിന് ലഭിക്കുക. ഈ വേളയിൽ അയർലൻഡ് പ്രാധാന്യം നൽകുന്ന വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സമിതിയെ അറിയിക്കും. പ്രത്യേക സാമ്പത്തിക പദ്ധതികളെക്കുറിച്ച് വിശദീകരിക്കും. സഹമന്ത്രി നീൽ റിച്ച്മണ്ടും സമിതിയ്ക്ക് മുൻപാകെ ഹാജരാകും.

Read More

ഡബ്ലിൻ: സമ്മറിന്റെ ഭാഗമായുള്ള സംഗീത പരിപാടികൾക്ക് തുടക്കം കുറിയ്ക്കാനിരിക്കെ റീസെയിൽ ടിക്കറ്റ് തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി ബാങ്ക് ഓഫ് അയർലൻഡ്. ടിക്കറ്റുകൾ വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ബാങ്ക് അറിയിച്ചു. ഈ വർഷം ആദ്യ പകുതിയിൽ ടിക്കറ്റ് തട്ടിപ്പുകളിൽ വലിയ വർധനവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. തട്ടിപ്പുകളിൽ 28 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. സോഷ്യൽ മീഡിയ, ഓൺലൈൻ മാർക്ക് പ്ലേസുകൾ, അനൗദ്യോഗിക റീസൈൽ സൈറ്റുകൾ എന്നിവ വഴിയാണ് തട്ടിപ്പ് സംഘം ആളുകളെ കബളിപ്പിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് ടിക്കറ്റുകൾ വാഗ്ദാനം ചെയ്താണ് ഇവർ ആളുകളെ വലയിലാക്കുന്നത്. ഉടനടി പണമടച്ച് ടിക്കറ്റ് സ്വന്തമാക്കാൻ ഇവർ ആവശ്യപ്പെടും. തുടർന്ന് തെളിവായി സ്‌ക്രീൻ ഷോട്ട് നൽകാൻ ആവശ്യപ്പെടും. ഇതുവഴി തട്ടിപ്പ് സംഘം പണം തട്ടുമെന്നും ബാങ്ക് അറിയിച്ചു.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ മുൻ ഫളാഷ് പോയിന്റിലൂടെ ഓറഞ്ച് ഓർഡർ പരേഡ് സമാധാനപരമായി കടന്നുപോയി. ജൂലൈ 12 ന് ആയിരുന്നു പരേഡ് നടന്നത്. ഞായറാഴ്ച ആയതിനാൽ പതിവിലധികം പേർ പരേഡിൽ പങ്കെടുത്തിരുന്നു. ബാന്റിന് ഒരു ഡ്രം മാത്രം ഉപയോഗിക്കാനുള്ള അനുമതി മാത്രമായിരുന്നു ലഭിച്ചിരുന്നത്. കനത്ത പോലീസ് കാവലിൽ ആയിരുന്നു പരേഡ് നടന്നത്. വുഡ്വെയ്ൽ റോഡിൽ നിന്ന് ലിഗോണിയൽ ഓറഞ്ച് ഹാളിലേക്കുള്ള യാത്രയിൽ ക്രംലിൻ റോഡിൽ വച്ച് ഒരു കൂട്ടം ആളുകൾ പരേഡിനെ അഭിവാദ്യം ചെയ്തു.

Read More

ഡബ്ലിൻ: ഐറിഷ് പൗരത്വം ലഭിക്കാൻ ഭാഷയിലെ പ്രാവീണ്യം കൂടി ഇനി കണക്കിലെടുക്കണമെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. കിൽഡെയറിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐറിഷ് ഭാഷയിലെ പ്രാവീണ്യം അധിക യോഗ്യതയായി കണക്കാക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ആയിരുന്നു പ്രതികരണം. ഐറിഷ് ഭാഷ അറിഞ്ഞിരിക്കുക എന്നത് രാജ്യത്തിനും ഗുണകരമാണ്. അയർലൻഡുമായി ഇഴുകിച്ചേരാൻ ഭാഷ അറിയുന്നത് നല്ലതാണ്. കുടിയേറ്റക്കാർ നിരവധി നല്ലകാര്യങ്ങളാണ് രാജ്യത്തിന് ചെയ്തിരിക്കുന്നത്. ഭാഷ  കൂടി പരിഗണിച്ചുകൊണ്ട്  പൗരത്വം നൽകുന്ന  കാര്യം എങ്ങനെ നടപ്പിലാക്കാം എന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Read More

കെറി: കൗണ്ടി കെറിയിൽ കൊല്ലപ്പെട്ട യുഎസ് വനിത ജാമി കാർണിയുടെ സംസ്‌കാരം സംബന്ധിച്ച വിശദാംശങ്ങൾ പുറത്ത്. ജാമിയുടെ മൃതദേഹം അടുത്ത ബുധനാഴ്ച ഉച്ചയ്ക്ക് സംസ്‌കരിക്കും. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക. ഈ മാസം ഏഴിനായിരുന്നു വീടിനുള്ളിൽ ജാമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കില്ലാർണിയിലെ സെന്റ് മേരീസ് കത്തീഡ്രലിലാണ് സംസ്‌കാര ശുശ്രൂഷകൾ. വളരെ സ്വകാര്യമായിട്ടായിരിക്കും പ്രാർത്ഥനകളും സംസ്‌കാരവും. തിങ്കളാഴ്ചയാണ് ശുശ്രൂഷകൾ നടത്തുക. അമേരിക്കയിലെ കുടുംബാംഗങ്ങൾക്കായി സംസ്‌കാര ശുശ്രൂഷകൾ തത്സമയം സംപ്രേഷണം ചെയ്യും.

Read More