തിരുവനന്തപുരം : അധിക വൈദ്യുതി ലഭ്യമാക്കാൻ സർക്കാർ വിവിധ മാർഗങ്ങൾ ആരായുന്നുണ്ടെന്നും , ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് അയവുണ്ടാകുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ . വൈദ്യുതി വാങ്ങുന്നതിനായി വിവിധ സംസ്ഥാനങ്ങളുമായും വൈദ്യുതി കമ്പനികളുമായും സർക്കാർ ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. കെ.സി. വേണുഗോപാൽ എം.പിയുടെ ഇടപെടലിനെത്തുടർന്ന് 250 മെഗാവാട്ട് വൈദ്യുതി നൽകാൻ ഹിമാചൽ പ്രദേശ് സമ്മതമറിയിച്ചിട്ടുണ്ട്.
അധികമായി 300 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുന്നതോടെ കെ.എസ്.ഇ.ബി. നിയന്ത്രണങ്ങൾ കുറയ്ക്കും . ഇനി മുതൽ ദിവസവും ഒരു തവണ മാത്രം പവർ കട്ട് ആക്കുകയും ചെയ്യും. ഒക്ടോബർ 1 മുതൽ അടുത്ത കാലവർഷം വരെയുള്ള കാലയളവിലേക്കുള്ള വൈദ്യുതി വിതരണ പദ്ധതി സർക്കാർ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതുക്കിയ വൈദ്യുതി നയവും രൂപീകരിക്കും.
വൈദ്യുതി ഉപഭോഗത്തിലെ വർധനവ്, രാത്രിയിലെ ഉയർന്ന ആവശ്യം, സൗരോർജ്ജം സംഭരിക്കാനുള്ള സൗകര്യങ്ങളുടെ അഭാവം, മഴക്കുറവ്, ഉയർന്ന താപനില എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ നിലവിലെ പ്രതിസന്ധിക്ക് കാരണമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ സംബന്ധിച്ചും സർക്കാർ ചർച്ചകൾ നടത്തുന്നുണ്ട്. എന്നാൽ, യൂണിറ്റിന് 10 രൂപ എന്ന നിലവിലെ പരിധി നിലനിൽക്കെ, 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കേരളം തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നാഷണൽ തെർമൽ പവർ കോർപ്പറേഷൻ യൂണിറ്റിന് 30 രൂപയാണ് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനരുപയോഗ ഊർജ്ജ മേഖലയിലെ സ്വകാര്യ കമ്പനികളെ കേരളത്തിൽ നിക്ഷേപം നടത്താൻ പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ തീരുമാനം . എന്നാൽ, ഇലക്ട്രിസിറ്റി ബോർഡിനെ സ്വകാര്യവൽക്കരിക്കാനുള്ള പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദുർബലമായ കാലവർഷത്തെത്തുടർന്നുണ്ടായ മഴക്കുറവും ഉയർന്ന താപനിലയും കാരണം സംസ്ഥാനം വൈദ്യുതി നിയന്ത്രണങ്ങൾ നേരിടുന്നുണ്ട്. പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ. വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലായുള്ള സമയങ്ങളിൽ ആവശ്യകത വർധിച്ചത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.നിലവിൽ സംസ്ഥാനത്ത് ഏകദേശം 6000 മെഗാവാട്ടാണ് വൈദ്യുതി ആവശ്യം. 2030 ആകുമ്പോഴേക്കും ഇത് 10,000 മെഗാവാട്ടായി ഉയരുമെന്നാണ് കണക്ക്. സെമികണ്ടക്ടർ, എഐ അധിഷ്ഠിത ബിസിനസുകൾ വരുന്നതോടെ വൈദ്യുതി ഉപഭോഗം വർധിക്കും.

