കണ്ണൂർ ; വളക്കൈയിലെ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്ത് ശ്രീകണ്ഠപുരം പോലീസ്. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ജാഗ്രതയില്ലാതെയും അശ്രദ്ധയോടെയും വാഹനം ഓടിച്ചെന്നാണ് എഫ്ഐആർ റിപ്പോർട്ടിലുള്ളത്.
കൂടാതെ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇതിനായി മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി . വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍ നിസാമുദ്ദീന്‍ മൊബൈൽ ഫോൺ ഉപയോഗിച്ചതായും സൂചനകളുണ്ട്.
അതേസമയം സ്കൂൾ ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡിയുടെ പ്രാഥമിക റിപ്പോർട്ട്. കണ്ണൂര്‍ വളക്കൈയിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ട ബസിന്റെ വലതുവശത്തെ മുൻസീറ്റിലാണ് മരിച്ച പതിനൊന്നുകാരി ഇരുന്നത്.
ഇറക്കത്തിൽ ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് മറിയാൻ കാരണമെന്നാണ് ഡ്രൈവറുടെ മൊഴി. എന്നാല്‍ ഡ്രൈവറുടെ വാദം എംവിഡി തള്ളി. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് കണ്ടെത്തൽ. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് നിഗമനം. അശാസ്ത്രീയമായി നിർമിച്ച റോഡും അപകടകാരണമായി.
ബസിന് തകരാറുകൾ ഇല്ലായിരുന്നുവെന്നാണ് ചിന്മയ സ്കൂൾ പ്രിൻസിപ്പാളും വ്യക്തമാക്കിയത്. ബ്രേക്കിന് തകരാറുണ്ടെന്ന് ഡ്രൈവർ അറിയിച്ചിരുന്നില്ല. ബസിന് 2027 വരെ പെർമിറ്റ് ഉണ്ടെന്നും ഫിറ്റ്നസ് നീട്ടിക്കിട്ടിയതാണെന്നും പ്രിൻസിപ്പാൾ ശശികുമാർ പറഞ്ഞു.