ലക്നൗ : ഉത്തർപ്രദേശിലെ സഹാറൻപൂരിലെ കളക്ടറേറ്റ് ഓഫീസ് വളപ്പിനുള്ളിൽ അനധികൃതമായി നിർമ്മിച്ച പള്ളി പൊളിച്ചുമാറ്റി. വൻ പൊലീസ് സുരക്ഷയിലായിരുന്നു നടപടി. സെപ്റ്റംബർ 4 ന് ജില്ലാ ജഡ്ജിയുടെ കോടതി പുറപ്പെടുവിച്ച വിധിയെ തുടർന്നാണ് നടപടി . പള്ളി മാനേജ്മെന്റ് കമ്മിറ്റിയുടെ അപ്പീൽ തള്ളുകയും മതപരമായ ഘടന സർക്കാർ സ്വത്തിന്റെ മേലുള്ള കൈയേറ്റമാണെന്ന് വിധിച്ച മുൻ തീരുമാനം കോടതി ശരിവയ്ക്കുകയും ചെയ്തു. ജൂലൈയിൽ സിറ്റി മജിസ്ട്രേറ്റ് പള്ളി നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും അത് പൊളിച്ചുമാറ്റാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
പ്രശ്നത്തിൽ ഇടപെടാൻ സഹാറൻപൂരിലേക്ക് പോകാൻ ശ്രമിച്ച സമാജ്വാദി പാർട്ടി ലോക്സഭാ എംപി ഇഖ്റ ഹസനെ തടഞ്ഞതായും റിപ്പോർട്ടുണ്ട് . ഇഖ്റ ഹസന്റെ വസതിക്ക് പുറത്തും കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
“എന്റെ വസതിയിൽ രാത്രി മുഴുവൻ വലിയ പോലീസ് സേനയെ വിന്യസിച്ചു, സഹാറൻപൂരിലേക്ക് പോകുന്നത് തടയാൻ എന്നെ വീട്ടുതടങ്കലിലാക്കി. കലക്ടറേറ്റ് പള്ളി വിഷയത്തിൽ ഉദ്യോഗസ്ഥരെ കാണാനും എന്റെ മണ്ഡലത്തിലെ ജനങ്ങളുടെ ആശങ്കകൾ പ്രകടിപ്പിക്കാനും സഹാറൻപൂർ സന്ദർശിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നു, പക്ഷേ എന്റെ വീട്ടിൽ നിന്ന് പുറത്തുപോകാൻ പോലും എനിക്ക് അനുവാദമില്ലായിരുന്നു,” ഇഖ്റ ഹസൻ പറഞ്ഞു.
30 ദിവസത്തിനുള്ളിൽ പള്ളി ഒഴിപ്പിക്കാനാണ് ജൂലൈയിൽ സിറ്റി മജിസ്ട്രേറ്റ് ഉത്തരവിട്ടത്. 315 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള സർക്കാർ ഭൂമിയിൽ ‘അനധികൃതമായി അധിനിവേശം നടത്തിയതിന്’ കോടതി 6.41 കോടി രൂപ പിഴയും ചുമത്തിയിരുന്നു.കലക്ടറേറ്റ് കാമ്പസിനുള്ളിലെ സർക്കാർ ഭൂമിയിലാണ് പള്ളി നിർമ്മിച്ചിരിക്കുന്നതെന്ന് ആരോപിച്ച് വികാസ് ത്യാഗി എന്നയാൾ സമർപ്പിച്ച പരാതിയിൽ റവന്യൂ വകുപ്പ് അന്വേഷണം നടത്തിയതിനെത്തുടർന്നാണ് നടപടികൾ ആരംഭിച്ചതെന്ന് സഹാറൻപൂർ സിറ്റി മജിസ്ട്രേറ്റ് കുൽദീപ് സിംഗ് പറഞ്ഞു.

