കാഠ്മണ്ഡു : നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,000 കവിഞ്ഞു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ തിരയാൻ ദുരിതാശ്വാസ, രക്ഷാ സംഘങ്ങൾ ഹെലികോപ്റ്ററുകൾ, ഖനന യന്ത്രങ്ങൾ എന്നിവ ഉപയോഗിക്കുന്നുണ്ട്.
ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് ജീവനക്കാരെയും തൊഴിലാളികളെയും രക്ഷിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. വിവിധ പദ്ധതികളുടെ തുരങ്കങ്ങളിൽ ഏകദേശം 600 ഓളം പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയിലെയും ചൈനയിലെയും വിദഗ്ധരുടെ സഹായത്തോടെ ഏകദേശം 300 നേപ്പാളി രക്ഷാപ്രവർത്തകരാണ് കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനായി പ്രവർത്തിക്കുന്നത് .
എങ്കിലും, തുടർച്ചയായ മഴയും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ കൂടുതൽ വഷളാക്കിയിട്ടുണ്ട്. പല നദികളിലെയും ജലനിരപ്പ് അതിവേഗം ഉയരുകയാണ്, ചില സ്ഥലങ്ങളിൽ, ഒഴുക്ക് സാധാരണ നിരക്കിന്റെ ആറിരട്ടിയോളം എത്തിയിട്ടുണ്ട്.
നദികളിലെ ജലനിരപ്പ് സെക്കൻഡിൽ ആറ് മീറ്റർ വരെ ഉയർന്നതിനെത്തുടർന്ന് നിരവധി ജില്ലകളിൽ പുതിയ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റസുവ, നുവാക്കോട്ട് ജില്ലകളാണ് ഏറ്റവും അപകടസാധ്യതയുള്ള പ്രദേശങ്ങൾ. ബുധനാഴ്ച വരെ മഴ തുടരുമെന്ന് ചൈനീസ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നുണ്ട്. ഇത് ചെറിയ നദികളിലെയും തടാകങ്ങളിലെയും ജലനിരപ്പ് കൂടുതൽ വർദ്ധിപ്പിക്കും.
നേപ്പാളിൽ ഇതുവരെ 1,003 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും 4,000 ത്തിലധികം പേരെ കാണാതായിട്ടുണ്ടെന്നുമാണ് റിപ്പോർട്ട് . കാണാതായവരിൽ 39 രാജ്യങ്ങളിൽ നിന്നുള്ള 590 വിദേശ പൗരന്മാരും ഉൾപ്പെടുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 158 ഇന്ത്യൻ പൗരന്മാരെ നേപ്പാളിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു.
ദുരന്തത്തിൽ ആയിരക്കണക്കിന് ആളുകൾക്ക് വീടും കുടുംബങ്ങളും സ്വത്തും നഷ്ടപ്പെട്ടതായി പ്രധാനമന്ത്രി ബാലേന്ദ്ര ഷാ പറഞ്ഞു. ലോകമെമ്പാടും നിന്ന് ഇതുവരെ ഏകദേശം 42 മില്യൺ ഡോളറിന്റെ സഹായം ലഭിച്ചിട്ടുണ്ട്. ഇതുവരെ 11,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. പല പ്രദേശങ്ങളിലും വൈദ്യുതിയും ആശയവിനിമയവും പുനഃസ്ഥാപിച്ചു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ നുവകോട്ടിൽ റോഡ് ഗതാഗതവും പുനഃസ്ഥാപിച്ചു.
ജലവൈദ്യുത പദ്ധതി തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കുക എന്നതാണ് രക്ഷാപ്രവർത്തകർക്ക് ഏറ്റവും വലിയ വെല്ലുവിളി . ഏകദേശം 500 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന ത്രിശൂലി പ്രദേശത്ത് ബുൾഡോസറുകളും എക്സ്കവേറ്ററുകളും ഉപയോഗിച്ച് തുരങ്കങ്ങൾ തുറക്കുന്നുണ്ട്.
ലാങ്ടാങ്, ചിലിം ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങൾ തുറക്കുന്നതിനായി ഇന്ത്യയുടെ വിദഗ്ധ തുരങ്ക രക്ഷാ സംഘവും പ്രവർത്തിക്കുന്നുണ്ട് . ലാങ്ടാങ് തുരങ്കത്തിനുള്ളിൽ ഇന്ത്യൻ സംഘം 185 മീറ്റർ മുന്നോട്ട് പോയതായി നേപ്പാളിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവ പറഞ്ഞു.

