കൊച്ചി : സംവിധായകനും ബിഗ് ബോസ് ജേതാവുമായ അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യമില്ലെന്നും യോജിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും ആരോപിച്ചാണ് അദ്ദേഹം പാർട്ടി വിട്ടത്. പാർട്ടിയുടെ ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെയും അഖിൽ വിമർശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് അഖിൽ ട്വന്റി 20യിൽ ചേർന്നത് . തൃക്കാക്കരയിൽ നിന്നുള്ള എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം.
‘കൊട്ടാരക്കരയിൽ നിന്ന് മത്സരിക്കാനാണ് ഞാൻ ആഗ്രഹിച്ചിരുന്നത് . പക്ഷേ സാബു ജേക്കബ് എന്നെ വഞ്ചിച്ചു. പ്രചാരണം ആരംഭിച്ചതിന് ശേഷം രശ്മിയെ അവിടെ എൻഡിഎ സ്ഥാനാർത്ഥിയാക്കി. പിന്നീട് എനിക്ക് തൃപ്പൂണിത്തുറ നൽകാമെന്ന് വാഗ്ദാനം ചെയ്തു. തൃക്കാക്കരയിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. പാർട്ടി അംഗങ്ങൾ ഉണ്ടെന്ന് പറഞ്ഞ ശേഷം ഞാൻ അവിടെ പോയപ്പോൾ, പ്രചാരണ സമയത്ത് മുഴുവൻ സമയവും എന്റെ കൂടെ രണ്ട് പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിരഞ്ഞെടുപ്പ് സമയത്ത് സാബു ജേക്കബ് എന്നെ പൂർണ്ണമായും അവഗണിച്ചു.
തിരഞ്ഞെടുപ്പിനു ശേഷവും അദ്ദേഹം എന്റെ ഫോൺ കോളുകൾ എടുക്കാറില്ല . സാബു ജേക്കബിന്റെ വ്യക്തിപരമായ നേട്ടങ്ങൾക്കായി മാത്രം നിലനിൽക്കുന്ന പാർട്ടിയാണ് ട്വന്റി 20. ഞങ്ങൾ രണ്ടുപേരും തമ്മിലുള്ള വാട്ട്സ്ആപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ എന്റെ പക്കലുണ്ട്.തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണം സ്വരൂപിക്കുന്നതിനായി 20 ലക്ഷം രൂപയ്ക്ക് വാങ്ങിയ ബൈക്ക് ഞാൻ വിറ്റു. ബിജെപി നൽകിയ ഫണ്ട് പോലും ഞാൻ ഉപയോഗിച്ചില്ല. തിരഞ്ഞെടുപ്പിന് ശേഷം എന്നെ കൊല്ലം ജില്ലാ പ്രസിഡന്റായി നിയമിക്കാൻ ഞാൻ അഭ്യർത്ഥിച്ചു. പക്ഷേ കഴിഞ്ഞ രണ്ടര മാസമായി ഒരു മറുപടിയും ഉണ്ടായിട്ടില്ല. പൊതുപ്രശ്നങ്ങളിൽ ഇടപെടാൻ ആവശ്യപ്പെട്ടപ്പോൾ അവർ മൗനം പാലിക്കുന്നു. അഞ്ജലിയും താൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. ഏറ്റുമാനൂരിലും പ്രശ്നങ്ങളുണ്ട്,’ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അഖിൽ മാരാർ പറഞ്ഞു.

