അയോധ്യ: അയോധ്യ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ വഴിപാട് മോഷണ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. വഴിപാടായി ലഭിച്ച പണവും, വസ്തുക്കളും എണ്ണുന്ന സമയത്ത് വ്യാപകമായ മോഷണം നടന്നതായാണ് പുതിയ കണ്ടെത്തൽ. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ മൂന്ന് പ്രതികളെ കൂടി കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങുകയാണ് പോലീസ് .
കേസുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യലിനായി കരുണേഷ് പാണ്ഡെ, അനുകൽപ് മിശ്ര, ലവ് കുഷ് മിശ്ര എന്നിവരെ കസ്റ്റഡിയിൽ വാങ്ങാൻ കോടതിയെ സമീപിക്കുമെന്ന് അയോധ്യ പോലീസ് അറിയിച്ചു.സിസിടിവി ദൃശ്യങ്ങൾ, ട്രസ്റ്റ് ഉദ്യോഗസ്ഥർ, ബാങ്ക് പ്രതിനിധികൾ, സുരക്ഷാ ഉദ്യോഗസ്ഥർ, കൗണ്ടിംഗ് ജീവനക്കാർ എന്നിവരുടെ മൊഴികൾ, ബാങ്ക് രേഖകൾ, ധാരണാപത്രം (എംഒയു), ട്രസ്റ്റിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ എന്നിവ എസ്ഐടി പരിശോധിച്ചു.
ഏപ്രിൽ 27 നും ജൂൺ 5 നും ഇടയിൽ പകർത്തിയ സിസിടിവി ദൃശ്യങ്ങളിൽ, ചില കൗണ്ടിംഗ് ജീവനക്കാർ വസ്ത്രങ്ങൾ, പോക്കറ്റുകൾ, ഷൂസ് എന്നിവയിൽ നോട്ടുകെട്ടുകൾ ഒളിപ്പിച്ചുവെക്കുന്നതായി കണ്ടെത്തിയിരുന്നു. ഏകദേശം 70 ഓളം തവണ മോഷണം നടന്നതായി എസ് ഐ ടി സംശയിക്കുന്നുണ്ട്.
ജീവനക്കാരുടെ മൊഴികളും എണ്ണിയ പണവും ബാങ്ക് നിക്ഷേപങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകളും അടിസ്ഥാനമാക്കി ഏപ്രിൽ 27 ന് മുമ്പ് മോഷണങ്ങൾ നടന്നിരിക്കാമെന്നും എസ് ഐ ടി അനുമാനിക്കുന്നു. എന്നാൽ ആ സമയത്തെ സിസിടിവി ദൃശ്യങ്ങളുടെ അഭാവം മൂലം ക്രമക്കേടുകളുടെ പൂർണ്ണ വ്യാപ്തി നിർണ്ണയിക്കാൻ കഴിഞ്ഞില്ല.
മാത്രമല്ല ട്രസ്റ്റിന്റെ നിബന്ധനകളിൽ പറയുന്ന ബയോമെട്രിക് ഹാജർ, വ്യക്തിഗത വസ്തുക്കളുടെ നിയന്ത്രണങ്ങൾ, ഫലപ്രദമായ സിസിടിവി നിരീക്ഷണം എന്നിവ ഉൾപ്പെടെ പലതും ശരിയായി നടപ്പിലാക്കിയിട്ടില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി.

