തൃശൂർ: സ്ത്രീകൾക്കും ട്രാൻസ്ജെൻഡർമാർക്കുമായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ആദ്യദിവസം തന്നെ പാളി . ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെ, തൃശൂർ മുതൽ ചാലക്കുടി വരെയുള്ള കെഎസ്ആർടിസി ഓർഡിനറി ബസിൽ യാത്ര ചെയ്ത യാത്രക്കാരോട് ടിക്കറ്റ് ചാർജ് നൽകാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്.
‘പ്രിയദർശിനി’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി രാവിലെ 9 മണിയോടെ തൃശൂരിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിരുന്നു. രാവിലെ 9:30 ഓടെ ബസിൽ കയറിയ വിദ്യാർത്ഥികളോട് ടിക്കറ്റ് നിരക്ക് ഈടാക്കിയെന്നണ് വിവരം. സൗജന്യ യാത്രാ സൗകര്യം നടപ്പിലാക്കുന്നതിനായി സിസ്റ്റം ഇതുവരെ അപ്ഡേറ്റ് ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബസ് കണ്ടക്ടർ ടിക്കറ്റിന് പണം ഈടാക്കിയത്.
രാവിലെ 8:30 മുതൽ ബസ് സ്റ്റാൻഡിൽ കാത്തുനിന്ന കൊരട്ടിയിൽ നിന്നുള്ള വിദ്യാർത്ഥികളെയാണ് ആദ്യം പൂച്ചെണ്ടുകളും ലഡ്ഡുവും നൽകി സ്വീകരിച്ചത്. എന്നാൽ പിന്നീട് ടിക്കറ്റിന് പണവും ഈടാക്കി. പരാതി ഉന്നയിച്ചെങ്കിലും, ബസിലെ പൊതു പ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും പ്രശ്നം പരിഹരിക്കുന്നതിനുപകരം ഫോട്ടോകൾ എടുക്കുന്ന തിരക്കിലായിരുന്നുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
പദ്ധതി നടപ്പിലാക്കുന്നതിൽ കെഎസ്ആർടിസിയ്ക്കും, സർക്കാരിനും വേണ്ടത്ര തയ്യാറെടുപ്പില്ലെന്നും ആരോപണമുണ്ട്.

