ന്യൂഡൽഹി ; റഷ്യയിൽ നിന്ന് അകലം പാലിക്കാൻ അമേരിക്ക ലോകരാജ്യങ്ങളെ സമ്മർദ്ദത്തിലാക്കുന്നത് തുടരുകയാണ്. എന്നാൽ തങ്ങളുടെ ദേശീയ താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യ . യുഎസ് ഉപരോധ ഇളവ് കാലാവധി കഴിഞ്ഞിട്ടും, ഇന്ത്യ റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നത് തുടരുന്നുണ്ട് .
ഇന്ത്യയുടെ തീരുമാനം വാണിജ്യ ആവശ്യങ്ങൾ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും ഏതെങ്കിലും ബാഹ്യ സമ്മർദ്ദത്താൽ ഇന്ത്യ എണ്ണ വ്യാപാരം നടത്തില്ലെന്നുമാണ് കേന്ദ്രസർക്കാർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത് . ഊർജ്ജ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വതന്ത്ര നയം പിന്തുടരുന്നുണ്ടെന്ന് വ്യക്തമാക്കുന്ന പ്രസ്താവനയാണ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.
റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് ഒരിക്കലും അമേരിക്കയുടെ ഇളവുകളെ ആശ്രയിച്ചല്ലെന്ന് പെട്രോളിയം മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ വ്യക്തമാക്കി . വാണിജ്യ നേട്ടങ്ങളെയും ആവശ്യങ്ങളെയും മാത്രം അടിസ്ഥാനമാക്കിയാണ് ഇന്ത്യ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് . വിപണിയിൽ അസംസ്കൃത എണ്ണയുടെ കുറവില്ലെന്നും ഇന്ത്യൻ റിഫൈനറികൾ പൂർണ്ണമായും തയ്യാറാണെന്നും സുജാത ശർമ്മ പറഞ്ഞു.
2022-ൽ റഷ്യ- യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനു പിന്നാലെയാണ് പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്ക് മേൽ നിരവധി ഉപരോധങ്ങൾ ഏർപ്പെടുത്തിയത് . ചില രാജ്യങ്ങൾക്ക് റഷ്യയുമായുള്ള എണ്ണ വ്യാപാരങ്ങൾക്ക് യുഎസ് താൽക്കാലിക ഇളവുകൾ അനുവദിച്ചിരുന്നു . ഇതിനെത്തുടർന്ന്, റഷ്യ ഏഷ്യൻ രാജ്യങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് എണ്ണ വിൽക്കാൻ തുടങ്ങി. ഇന്ത്യയും വലിയ അളവിൽ റഷ്യൻ എണ്ണ വാങ്ങാൻ തുടങ്ങി. റിപ്പോർട്ടുകൾ പ്രകാരം, മെയ് മാസത്തിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി പ്രതിദിനം ഏകദേശം 1.9 ദശലക്ഷം ബാരലാണ്
യുഎസ് നൽകിയ ഇളവ് അവസാനിച്ചെങ്കിലും ഇത് ഇന്ത്യയുടെ എണ്ണ വിതരണത്തെ ബാധിക്കില്ലെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ പറയുന്നു. ഇന്ത്യയ്ക്ക് റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്കാണ് അസംസ്കൃത എണ്ണ ലഭിക്കുന്നത്. ഇത് രാജ്യത്തിന് നല്ല രീതിയിൽ ഗുണമാകുകയും ചെയ്തിരുന്നു.

