വത്തിക്കാൻ സിറ്റി: ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിക്കുന്ന ലോക സർവമത സർവമത സമ്മേളനത്തെ ആശീർവദിച്ച് ഫ്രാൻസിസ് മാർപാപ്പ ഇന്ന് സംസാരിക്കും. ഗുരു രചിച്ച ‘ദൈവദശകം’ പ്രാർത്ഥനസമ്മേളനത്തിന്റെ തുടക്കത്തിൽ ഇറ്റാലിയൻ ഭാഷയിൽ മൊഴിമാറ്റം ചെയ്ത് ആലപിക്കും. കൊച്ചി വൈപ്പിൻ ഇളങ്കുന്നപ്പുഴ സ്വദേശി സിസ്റ്റർ ആശ ജോർജാണ് ഇറ്റാലിയൻ ഭാഷയിലേക്ക് മൊഴി മാറ്റിയത്.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30-നാണ് മാർപാപ്പയുടെ അഭിസംബോധന. വത്തിക്കാനിലെ വിവിധ മതപ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കും. നാളെ നടക്കുന്ന ലോകമതപാർലമെന്റിൽ ഇറ്റലിയിലെ ജനപ്രതിനിധികൾ പങ്കെടുക്കും. വിവിധ മതങ്ങളെ പ്രതിനിധീകരിച്ച് 15 രാജ്യങ്ങളിൽ നിന്നുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ശ്രീനാരായണഗുരു ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവമതസമ്മേളനത്തിന്റെ ശതാബ്ദിയുടെ ഭാഗമായാണ് വത്തിക്കാനിൽ സമ്മേളനം നടത്തുന്നത്.ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയാകും സമ്മേളനത്തിൻ്റെ അദ്ധ്യക്ഷൻ. അദ്ദേഹം തയ്യാറാക്കിയ ‘സർവമത സമ്മേളനം’ എന്ന കൃതിയുടെ ഇറ്റാലിയൻ പരിഭാഷയും ‘ഗുരുവും ലോകസമാധാനവും’ എന്ന പുസ്തകത്തിന്റെ ഇംഗ്ലിഷ് പതിപ്പും പ്രകാശനം ചെയ്യും.