തിരുവനന്തപുരം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനി അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കറിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് നേരത്തെ ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ഞായറാഴ്ച രാവിലെ ദുബായിൽ നിന്നുള്ള വിമാനത്തിൽ എത്തിയ സതീഷിനെ ഇമിഗ്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. തുടർന്ന് വലിയതുറ പോലീസിന് കൈമാറി. ഉടൻ തന്നെ ക്രൈംബ്രാഞ്ചിന് കൈമാറും.
അതുല്യയുടെ മരണത്തിൽ കൊല്ലം പോലീസ് കേസെടുത്തിരുന്നു. ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ അതുല്യ മരിച്ച കേസ് കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട ക്രൈംബ്രാഞ്ചിന് കൈമാറിയത് . കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിലവിൽ അന്വേഷണം നടത്തുന്നത്.
ജൂലൈ 19 നാണ് ഭർത്താവ് സതീഷിനൊപ്പം താമസിച്ചിരുന്ന ഷാർജയിലെ ഫ്ലാറ്റിൽ അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ കുടുംബം നൽകിയ പരാതിയിൽ ചവറ സൗത്ത് പോലീസ് സതീഷിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയിരുന്നു.
ഷാർജയിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തി. മൃതദേഹം നാട്ടിലെത്തിച്ച ശേഷം നടത്തിയ റീപോസ്റ്റ്മോർട്ടത്തിന്റെ ഫലം കാത്തിരിക്കുകയാണ് പൊലീസ്. സതീഷിന്റെ മദ്യപാനെക്കുറിച്ചും പീഡനത്തെക്കുറിച്ചും അതുല്യ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. കേസിന് പിന്നാലെ സതീഷിന്റെ ജോലിയും നഷ്ടപ്പെട്ടിരുന്നു.

