തിരുവനന്തപുരം: ഈ മാസം 10 മുതൽ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജൂൺ 9 ന് അർദ്ധരാത്രി മുതൽ ജൂലൈ 31 ന് അർദ്ധരാത്രി വരെ 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം . ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.
ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യബന്ധന ബോട്ടുകൾ കടലിൽ പോകാൻ അനുവദിക്കില്ലെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. തീരദേശ മേഖലകളിൽ പോലീസ് നിരീക്ഷണവും കടൽ നിരീക്ഷണവും ശക്തിപ്പെടുത്താൻ എഡിഎം ഇൻ ചാർജ് കെ.വി. ശ്രുതിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിയതിനാൽ, പരമ്പരാഗത വള്ളങ്ങളിൽ മത്സ്യബന്ധനം നടത്താൻ ആധാർ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ് എന്നിവയുള്ള തൊഴിലാളികളെ മാത്രമേ അയയ്ക്കാവൂ എന്ന് ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ട്രോളിംഗ് നിരോധനം ആരംഭിക്കുന്ന 9-ാം തീയതി അർദ്ധരാത്രി 12 മണിക്ക് മുമ്പ് എല്ലാ ബോട്ടുകളും ഹാർബറുകളിൽ പ്രവേശിക്കണം. കേരള തീരത്ത് മത്സ്യബന്ധനം നടത്തുന്ന വിദേശ ബോട്ടുകൾ രാവിലെ 9 മണിക്ക് മുമ്പ് തീരം വിടണം.
ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന ഇൻബോർഡ് ബോട്ടുകൾക്ക് ഒരു കാരിയർ ബോട്ട് മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. രണ്ട് വള്ളങ്ങൾ ഉപയോഗിച്ച് പെയർ ട്രോളിംഗ് അല്ലെങ്കിൽ ഇരട്ട വല വലിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.

