തിരുവനന്തപുരം: പമ്പയിൽ നടന്ന ഗ്ലോബൽ അയ്യപ്പ സംഗമവും പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) അന്വേഷണത്തിൻ കീഴിലെന്ന് സൂചന. ശബരിമല സ്വർണ്ണ മോഷണ കേസുമായി ബന്ധപ്പെട്ട് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഗ്ലോബൽ അയ്യപ്പ സംഗമത്തെക്കുറിച്ച് പരാമർശമുണ്ട്. പി എസ് പ്രശാന്ത് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നപ്പോൾ വിളിച്ചുചേർത്ത സംഗമത്തെക്കുറിച്ചാണ് പരാമർശം. അയ്യപ്പ സംഗമം നടത്താനുള്ള തീരുമാനം ദേവസ്വം യോഗത്തിന്റെ മിനിറ്റ്സിൽ ഇല്ലെന്ന് എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ, തിങ്കളാഴ്ച യോഗം ചേരാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു.
അതേസമയം, ആഗോള അയ്യപ്പ സംഗമത്തിനുള്ള ഫണ്ടുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകൾ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിൽ ബോർഡിന് 3.40 കോടി രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു . അയ്യപ്പ സംഗമത്തിനായി ബോർഡിന്റെയോ സർക്കാരിന്റെയോ പണമോ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സ്പോൺസർഷിപ്പ് വഴി സമാഹരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പണം ലഭിക്കാത്തതിനാൽ ദേവസ്വം ബോർഡിന്റെ മിച്ച ഫണ്ടിൽ നിന്ന് മൂന്ന് കോടിയിലധികം രൂപ ചെലവഴിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നു.
ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിനായി വിവിധ രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വൻതോതിൽ ഫണ്ട് സമാഹരിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ ലഭിച്ച തുക എവിടെനിന്നാണ് വന്നതെന്നോ, അത് എപ്രകാരമാണ് ചിലവഴിച്ചതെന്നോ വ്യക്തമാക്കുന്ന കൃത്യമായ രേഖകൾ ഹാജരാക്കാൻ സംഘാടകർക്ക് കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

